07 May 2009

എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍

എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍

SHABAB WEEKLY Friday, 24 April 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌
ദൈവികഗ്രന്ഥം ശിഫാ (ശമനം/ശമനൗഷധം) ആണെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ മൂന്ന്‌ സൂക്തങ്ങളില്‍ (10:57, 17:82, 41:44) വ്യക്തമാക്കിയിട്ടുണ്ട്‌. നെഞ്ചുകളിലുള്ള രോഗത്തിന്‌ ശമനം എന്നുകൂടി വിശദമാക്കിയിട്ടുണ്ട്‌ 10:57 സൂക്തത്തില്‍. നെഞ്ചുകള്‍ എന്നര്‍ഥമുള്ള സ്വുദൂര്‍ എന്ന പദം ഹൃദയങ്ങളുടെ സ്ഥാനം എന്ന നിലയിലാണ്‌ വിശുദ്ധ ഖുര്‍ആനില്‍ (22:46 നോക്കുക) പ്രയോഗിച്ചിട്ടുള്ളത്‌. ഹൃദയങ്ങളിലുള്ള രോഗത്തിന്‌ പല വ്യാഖ്യാതാക്കളും വിശദീകരണം നല്‍കിയത്‌ സത്യനിഷേധം, കാപട്യം, പ്രകടനപരത, അസൂയ, വൈരാഗ്യം, ഭോഗാസക്തി തുടങ്ങിയ ദുര്‍ഗുണങ്ങളും ദുര്‍വികാരങ്ങളുമെന്നാണ്‌. ഹൃദയസ്തംഭനത്തെയും ഹൃദയവാല്‍വുകളുടെ തകരാറിനെയും മറ്റും ഈ വകുപ്പില്‍ വ്യാഖ്യാതാക്കളാരും ഉള്‍പ്പെടുത്തിയതായി കണ്ടിട്ടില്ല.
അപ്പോള്‍ ഖുര്‍ആന്‍ ശിഫാ അഥവാ ശമനമാകുന്നു എന്ന ദൈവിക വചനത്തിന്റെ സാക്ഷാല്‍ വിവക്ഷ എന്താണ്‌? അഥവാ അതിന്റെ അര്‍ഥവൈപുല്യം എത്രത്തോളമുണ്ട്‌ എന്നത്‌ സൂക്ഷ്മ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്‌. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതി ശരീരത്തില്‍ ഊതുകയോ വെള്ളത്തില്‍ ഊതിയിട്ട്‌ അത്‌ കുടിക്കുകയോ നൂലില്‍ ഊതി അത്‌ ശരീരത്തില്‍ കെട്ടുകയോ ചെയ്താല്‍ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും സുഖപ്പെടുമെന്നാണ്‌ ചിലര്‍ കരുതുന്നത്‌. എന്നാല്‍ നബി(സ) ഖുര്‍ആന്‍ ഓതി വെള്ളത്തിലോ നൂലിലോ ഊതിയിട്ട്‌ അത്‌ ശമനോപാധിയാക്കിയതായി പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. ഒരു സ്വഹാബി ഫാതിഹ ഓതി ഒരു രോഗിയുടെ ശരീരത്തില്‍ ഊതിയ നടപടി നബി(സ) അംഗീകരിച്ചതായി പ്രാമാണികമായ ഹദീസിലുണ്ട്‌. എന്നാല്‍ രോഗങ്ങള്‍ക്ക്‌ പൊതുവായോ ചില രോഗങ്ങള്‍ക്ക്‌ പ്രത്യേകമായോ ഖുര്‍ആന്‍ ഓതി മന്ത്രിക്കല്‍ എന്ന ചികിത്സ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളിലൊന്നും കാണുന്നില്ല. അദ്ദേഹവും അനുചരന്മാരും വിവിധ രോഗങ്ങള്‍ക്ക്‌ അക്കാലത്ത്‌ ലഭ്യമായിരുന്ന മരുന്നുകളും 'കൊമ്പ്വെക്കല്‍' പോലുള്ള ചികിത്സാരീതികളും സ്വീകരിക്കുകയാണ്‌ ചെയ്തത്‌. സകല രോഗത്തിനും മന്ത്രിക്കാനുള്ളത്‌ എന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ ശിഫാ എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷയെങ്കില്‍ നബി(സ)യും സ്വഹാബികളും അതൊരു സാര്‍വത്രിക ചികിത്സാരീതിയായി സ്വീകരിക്കേണ്ടതായിരുന്നു.
എന്നാല്‍ പരമകാരുണികനായ അല്ലാഹു അവന്റെ അന്തിമവേദഗ്രന്ഥത്തെ ശിഫാ അഥവാ ശമനം എന്ന്‌ വിശേഷിപ്പിച്ചത്‌ നിരര്‍ഥകമാണെന്നോ വളരെ പരിമിതമായ അര്‍ഥത്തിലാണെന്നോ കരുതാന്‍ യാതൊരു ന്യായവുമില്ല. 17:82 സൂക്തം ഈ വിഷയകമായി പ്രത്യേകം ശ്രദ്ധേയമാകുന്നു: "സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക്‌ അത്‌ നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ധിപ്പിക്കുന്നില്ല." 'സത്യവിശ്വാസികള്‍ക്ക്‌ ശമനം' എന്നാണ്‌ ഈ സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആനിനെ ഒന്നാമതായി വിശേഷിപ്പിച്ചിട്ടുള്ളത്‌. ശമനം എന്നത്‌ ഖുര്‍ആന്‍കൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട അതിപ്രധാന വിഷയമാണെന്നത്രെ ഇതില്‍നിന്ന്‌ മനസ്സിലാക്കാവുന്നത്‌. ഈ ശമനം വിശ്വാസികള്‍ക്ക്‌ മാത്രമുള്ളതാണെന്ന്‌ പറഞ്ഞതിന്റെ സൂചന, ഖുര്‍ആനിന്റെ ഉള്ളടക്കത്തില്‍ ദൃഢവിശ്വാസമുണ്ടാവുകയും ഖുര്‍ആനിക അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതിലൂടെയാണ്‌ ശമനം കൈവരുന്നത്‌ എന്നത്രെ. അക്രമികള്‍ക്ക്‌ ശമനത്തിനുപകരം നഷ്ടം വര്‍ധിക്കുമെന്ന്‌ പറഞ്ഞതില്‍നിന്ന്‌ മനസ്സിലാക്കാവുന്നത്‌ അത്‌ മന്ത്രംകൊണ്ട്‌ കൈവരുന്ന ശമനമല്ലെന്നാകുന്നു. കാരണം ഖുര്‍ആന്‍ ഓതിക്കൊണ്ടുള്ള മന്ത്രംകൊണ്ട്‌ ഒരു അവിശ്വാസിയുടെ രോഗം ശമിച്ചില്ലെങ്കിലും അയാള്‍ക്ക്‌ വേറെ വര്‍ധിത നഷ്ടമുണ്ടാകാന്‍ സാധ്യതയില്ലല്ലോ. മഹത്തായ ദൈവിക അധ്യാപനങ്ങളുടെ നിരാസത്തിലൂടെയാണ്‌ അയാള്‍ക്ക്‌ നഷ്ടം വര്‍ധിക്കുന്നത്‌.

രോഗം ഖുര്‍ആനിക ദൃഷ്ട്യാ
രോഗത്തെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ ഈ വിഷയകമായി നമുക്ക്‌ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതത്രെ. രോഗം എന്നര്‍ഥമുള്ള മറദ്വുന്‍ എന്ന പദം പന്ത്രണ്ട്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌. പതിനൊന്ന്‌ സൂക്തങ്ങളില്‍ ഇതോടൊപ്പം ഫീ ഖുലൂബിഹിം (അവരുടെ ഹൃദയങ്ങളില്‍) എന്നുകൂടി പറഞ്ഞിട്ടുണ്ട്‌. ഒന്നില്‍ ഫീ ഖല്‍ബിഹി (അവന്റെ ഹൃദയത്തില്‍) എന്നും. ഈ വാക്യങ്ങള്‍ക്ക്‌ അവരുടെ / അവന്റെ ഹൃദയത്തില്‍ രോഗമുണ്ട്‌ എന്നോ ഹൃദയത്തിലാണ്‌ രോഗമുള്ളത്‌ എന്നോ അര്‍ഥമാകാം. നേരത്തെ സൂചിപ്പിച്ചതുപോലെ ഹൃദയം എന്ന അവയവത്തിന്‌ സംഭവിച്ച ഭൗതികമായ കേടുപാടുകളെ സംബന്ധിച്ചല്ല ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചത്‌. സാധാരണ ഗതിയില്‍ മനോരോഗങ്ങളെന്ന്‌ വിളിക്കപ്പെടുന്നവയെ സംബന്ധിച്ചുമല്ല. മനുഷ്യരെ തെറ്റായ വാക്കുകളിലേക്കും പ്രവൃത്തികളിലേക്കും നയിക്കുന്ന ദുര്‍വികാരങ്ങളെയും ദുര്‍ഗുണങ്ങളെയും കുറിക്കാനാണ്‌ ഉപര്യുക്ത സൂക്തങ്ങളില്‍ മറദ്വുന്‍ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്‌. 2:10 സൂക്തത്തില്‍ "അവരുടെ ഹൃദയങ്ങളില്‍ രോഗമുണ്ട്‌" എന്ന്‌ വ്യക്തമാക്കിയതിനുശേഷം "അതിനാല്‍ അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ധിപ്പിച്ചു" എന്നുകൂടി പറഞ്ഞിട്ടുണ്ട്‌.
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട കാലത്ത്‌ മറ്റ്‌ ഏത്‌ കാലഘട്ടങ്ങളിലെയും പോലെ മനുഷ്യര്‍ക്ക്‌ ശാരീരികവും മാനസികവുമായ അനേകം രോഗങ്ങളുണ്ടായിരുന്നു. രോഗങ്ങള്‍ നിമിത്തം ഏറെ വിഷമിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നിട്ടും അല്ലാഹുതന്നെ ശിഫാ എന്ന്‌ വിശേഷിപ്പിച്ച വിശുദ്ധ ഖുര്‍ആനില്‍ അത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയെയോ മരുന്നുകളെയോ സംബന്ധിച്ച്‌ പ്രത്യേകമായ യാതൊരു പരാമര്‍ശവുമില്ല എന്നത്‌ വിസ്മയകരമാകുന്നു. ഹൃദയത്തിലെ രോഗങ്ങളെ സുദൃഢമായ വിശ്വാസവും ഉത്തമ ജീവിതക്രമവുംകൊണ്ട്‌ ചികിത്സിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനിലുള്ളത്‌ തേനില്‍ മനുഷ്യര്‍ക്ക്‌ രോഗശമനമുണ്ട്‌ എന്ന പരാമര്‍ശമാണ്‌. അവിടെ രോഗങ്ങളെ അപഗ്രഥന വിധേയമാക്കിയിട്ടില്ല.

ശിഫാ പൂര്‍ണ അര്‍ഥത്തില്‍
അല്ലാഹുതന്നെ വിശുദ്ധ ഖുര്‍ആനിനെ ശിഫാ എന്ന്‌ വിശേഷിപ്പിച്ചത്‌ ഭാഗികമോ അപൂര്‍ണമോ ആയ അര്‍ഥത്തിലാണെന്ന്‌ കരുതുന്നത്‌ അന്തിമ വേദഗ്രന്ഥത്തോട്‌ നീതി പുലര്‍ത്തലാവില്ല. വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ അര്‍ഥത്തില്‍ തന്നെ ശിഫാ ആണ്‌ എന്ന ധാരണയാണ്‌ ന്യായമായിട്ടുള്ളത്‌. മാനവരാശിക്കാകെ മാര്‍ഗദര്‍ശകമായിട്ടുള്ള സത്യവേദ ഗ്രന്ഥം സമ്പൂര്‍ണ ശമനൗഷധമാകുന്നത്‌ എങ്ങനെയെന്ന്‌ വിവിധ സൂക്തങ്ങളുടെയും അവയുടെ വിശദീകരണമായിട്ടുള്ള നബിവചനങ്ങളുടെയും ലൗകിക വിജ്ഞാനീയങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തേണ്ടതുണ്ട്‌. രോഗത്തിന്റെ ഉറവിടം ഹൃദയമാണെന്നും അവിടെ രോഗം നിലനില്‍ക്കുന്നതുകൊണ്ടാണ്‌ മനുഷ്യന്റെ രോഗാതുരത വര്‍ധിക്കുന്നതെന്നുമുള്ള ഖുര്‍ആനിക ദര്‍ശനം പൂര്‍ണ സത്യമാണെന്ന്‌ ബോധ്യമാകണമെങ്കില്‍ ഒട്ടേറെ വസ്തുതകള്‍ പരിശോധനാ വിധേയമാക്കേണ്ടി വരും.
രോഗങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു, എങ്ങനെ സുഖപ്പെടുന്നു എന്നതിനെ സംബന്ധിച്ച്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ കാലാകാലങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ നിലനിന്നിട്ടുണ്ട്‌. വര്‍ത്തമാനകാലത്ത്‌ നൂറുകണക്കില്‍ ചികിത്സാ പദ്ധതികള്‍ നിലവിലുണ്ട്‌. അലോപ്പതി മുതല്‍ ഉലുവാപ്പതിവരെയും ചിരിചികിത്സ മുതല്‍ മൂത്ര ചികിത്സ വരെയുമുള്ള ഒട്ടേറെ മാര്‍ഗങ്ങളിലൂടെ രോഗശമനമുണ്ടാകുന്നതായി ചികിത്സകരും അനുഭവസ്ഥരും അവകാശപ്പെടുന്നു. ബാക്ടീരിയയും വൈറസും പോലുള്ള സൂക്ഷ്മാണുക്കളുടെ ആക്രമണം മൂലമാണ്‌ മിക്ക രോഗങ്ങളും ഉണ്ടാകുന്നതെന്നും കൊതുക്‌, ഈച്ച പോലുള്ള പ്രാണികള്‍ മുഖേനയാണ്‌ രോഗാണുക്കള്‍ പരക്കുന്നതെന്നും അലോപ്പതി സിദ്ധാന്തിക്കുന്നു. എന്നാല്‍ ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നും രോഗാണുക്കള്‍ മൂലമുള്ള രോഗസംക്രമണത്തെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടില്ല. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ അസന്തുലിതത്വമോ ക്രമഭംഗമോ ആണ്‌ ആയുര്‍വേദ സിദ്ധാന്തപ്രകാരം രോഗഹേതു. രക്തം ദുഷിക്കുന്നതാണ്‌ എല്ലാ രോഗങ്ങള്‍ക്കും കാരണമെന്നാണ്‌ ചില പ്രാചീന ചികിത്സകര്‍ വിശ്വസിച്ചിരുന്നത്‌. കൊമ്പ്‌ വെച്ചോ അട്ടയെ കടിപ്പിച്ചോ ദുഷിച്ച രക്തം പുറത്തു കളഞ്ഞാണ്‌ ഇത്തരം ചികിത്സകരില്‍ ചിലര്‍ രോഗനിവാരണത്തിന്‌ ശ്രമിച്ചിരുന്നത്‌. രക്തം ദുഷിക്കാതിരിക്കാനും ദുഷിച്ച രക്തം ശുദ്ധീകരിക്കപ്പെടാനും മരുന്ന്‌ നല്‍കിയാണ്‌ മറ്റു ചിലര്‍ ചികിത്സിച്ചിരുന്നത്‌. ഇങ്ങനെ വൈവിധ്യമാര്‍ന്ന ചികിത്സാപദ്ധതികള്‍ കൊണ്ട്‌ രോഗങ്ങള്‍ ഭേദപ്പെട്ടുവെന്ന്‌ കരുതുന്ന അനുഭവസ്ഥര്‍ അസംഖ്യമുണ്ട്‌. ഇവയ്ക്കു പുറമെ മന്ത്രവാദം, ചാത്തന്‍ സേവ പോലെയുള്ള നിഗൂഢ മാര്‍ഗങ്ങളിലൂടെ രോഗശമനം ലഭിച്ചുവെന്ന്‌ വിശ്വസിക്കുന്ന അനുഭവസ്ഥര്‍ വേറെയുമുണ്ട്‌!

ശമനത്തിന്റെ മനോ-ശാരീരിക മാനങ്ങള്‍
ഇങ്ങനെ പരസ്പര ഭിന്നമായ മാര്‍ഗങ്ങളിലൂടെ രോഗശമനം ഉണ്ടാകുന്നതായി അനുഭവപ്പെടുന്നതില്‍ ശാസ്ത്രീയതയില്ലെന്ന്‌ കരുതുന്ന പലരും അഭിപ്രായപ്പെടുന്നത്‌ ചികിത്സകനെയും മരുന്നിനെയും പ്രതിവിധിയെയും സംബന്ധിച്ച്‌ രോഗിക്കുണ്ടാകുന്ന ദൃഢബോധ്യമാണ്‌ ശമനത്തിലേക്ക്‌ നയിക്കുന്ന പ്രധാന ഘടകമെന്നത്രെ. ചില ആധുനിക ചികിത്സകര്‍ തന്നെ ഔഷധാംശം ഒട്ടുമില്ലാത്ത സ്റ്റാര്‍ച്ച്‌-ഗ്ലൂക്കോസ്‌ ഗുളികകള്‍ അത്യാധുനികവും ഏറ്റവും ഫലപ്രദവുമായ മരുന്ന്‌ എന്ന നിലയില്‍ രോഗികളെ വിശ്വസിപ്പിച്ച്‌ നല്‍കി ശമനത്തിലേക്ക്‌ നയിക്കുന്നത്‌ ഈ അഭിപ്രായത്തിന്‌ ഉപോല്‍ബലകമാകുന്നു. ഇങ്ങനെയുണ്ടാകുന്ന രോഗശമനം 'പ്ലാസിബോ ഇഫക്ട്‌' എന്ന പേരില്‍ അറിയപ്പെടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തന്റെ രോഗത്തിന്‌ ഏറ്റവും മികച്ച മരുന്ന്‌ അഥവാ പ്രതിവിധി ലഭിച്ചു എന്ന്‌ രോഗിക്ക്‌ ദൃഢബോധ്യമുണ്ടായാല്‍ ശമനത്തിന്‌ സാധ്യതയേറും. മനോശാരീരിക (സൈക്കോസൊമാറ്റിക്‌) രോഗങ്ങളെ സംബന്ധിച്ച ആധുനിക വൈദ്യശാസ്ത്ര സിദ്ധാന്തങ്ങളും രോഗിയുടെ മനോഭാവത്തിന്‌ ശാരീരിക സൗഖ്യവുമായുള്ള ബന്ധത്തിലേക്ക്‌ വെളിച്ചം വീശുന്നു. കടുത്ത മാനസിക സംഘര്‍ഷം തലവേദനയ്ക്കും വയറുവേദനക്കും അള്‍സറിനും മറ്റും കാരണമാകുന്നതായി ആധുനിക പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇതിനു നേര്‍ വിപരീതമായി ശുഭചിന്തയും സംതൃപ്തിയും ആഹ്ലാദവും ശാരീരിക സൗഖ്യത്തിന്‌ വഴിയൊരുക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അവരുടെ ഖല്‍ബുകളിലാണ്‌ രോഗമുള്ളത്‌ എന്ന ഖുര്‍ആനിക ആശയത്തിന്റെ അര്‍ഥവ്യാപ്തിയത്രെ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌.
മനുഷ്യരെ രോഗാതുരരാക്കിത്തീര്‍ക്കുന്ന ഘടകങ്ങളില്‍ ഏറ്റവും ഗൗരവമുള്ളത്‌ അകാരണവും അനാവശ്യവുമായ ഭയമാണ്‌. അതിന്‌ തൊട്ടുതാഴെയുള്ള അപകടകാരി കടുത്ത ദുഃഖം അഥവാ വ്യഥയാണ്‌. അല്ലാഹുവിന്റെ മിത്രങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയായി വിശുദ്ധ ഖുര്‍ആനില്‍ (10:62) എടുത്തുപറഞ്ഞിട്ടുള്ളത്‌ അവര്‍ ഭയത്തില്‍ നിന്നും ദുഃഖത്തില്‍ നിന്നും മുക്തരായിരിക്കും എന്ന കാര്യമാണ്‌. രോഗത്തെ സംബന്ധിച്ച ഭയത്തില്‍ നിന്ന്‌ മാത്രമല്ല അല്ലാഹുവിനു പുറമെയുള്ള എന്തൊന്നിനെ സംബന്ധിച്ച ഭയത്തില്‍ നിന്നും അല്ലാഹുവിന്റെ മിത്രങ്ങള്‍ മുക്തരായിരിക്കുമെന്നാണ്‌ പ്രസ്തുത സൂക്തം സൂചിപ്പിക്കുന്നത്‌. കടുത്ത ഭയം ഏത്‌ വകയിലുള്ളതാണെങ്കിലും അത്‌ ചെറുതോ വലുതോ ആയ രോഗങ്ങള്‍ക്ക്‌ നിമിത്തമാകാം. ബാധിച്ച രോഗത്തെ സംബന്ധിച്ച ഭയം രോഗശമനം വൈകിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യും. ഒരു പ്രത്യേക രോഗം ശമിക്കുകയില്ലെന്ന ധാരണ സമൂഹത്തില്‍ രൂഢമൂലമായാല്‍ അതുകൊണ്ട്‌ തന്നെ ചികിത്സകള്‍ പരാജയപ്പെടാന്‍ സാധ്യയുമുണ്ട്‌. ഒരു കാലത്ത്‌ നമ്മുടെ നാട്ടില്‍ ക്ഷയരോഗം നിമിത്തം ധാരാളം പേര്‍ മരിച്ചിരുന്നത്‌ ഫലപ്രദമായ മരുന്നില്ലാത്തതുകൊണ്ട്‌ മാത്രമല്ല, അത്‌ മാറാരോഗമാണെന്ന ഭയം ജനമനസ്സുകളെ തളര്‍ത്തിയിരുന്നതുകൊണ്ടുകൂടിയാണ്‌. ഇന്ന്‌ കാന്‍സറിനെയും എയ്ഡ്സിനെയും സംബന്ധി ച്ച ഭയം തത്തുല്യമായ അനുഭവമുണ്ടാക്കുന്നു.
ഭയത്തില്‍ നിന്ന്‌ മോചനം
രോഗം ഉള്‍പ്പെടെയുള്ള എന്തിനെയും സംബന്ധിച്ച ഭയത്തില്‍ നിന്ന്‌ അല്ലാഹുവിന്റെ മിത്രങ്ങള്‍ എങ്ങനെയാണ്‌ മുക്തരാകുന്നത്‌? ഉത്തരം വളരെ ലളിതമാണ്‌. പരമകാരുണികനായ രക്ഷിതാവ്‌ യഥാര്‍ഥ വിശ്വാസികളെ അനുഭവിപ്പിക്കുന്നതെന്തും അവര്‍ക്ക്‌ ഗുണകരമായി കലാശിക്കും എന്ന ദൃഢബോധ്യമാണ്‌ മനസ്സില്‍ നിന്ന്‌ ഭയത്തെ പൂര്‍ണമായി നീക്കം ചെയ്യുന്നത്‌. 4:79, 9:52, 16:30 എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക. "സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരമാകുന്നു. സന്തോഷകരമായ കാര്യം വന്നെത്തിയാല്‍ അവന്‍ അല്ലാഹുവിന്‌ നന്ദി പ്രകടിപ്പിക്കുകയും അതവന്‌ ഗുണമായിത്തീരുകയും ചെയ്യുന്നു. വിഷമകരമായ വല്ല കാര്യവും ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുകയും അതവന്‌ ഗുണകരമായിത്തീരുകയും ചെയ്യുന്നു. ആ അവസ്ഥ (സന്തോഷകരമായതും ദു:ഖകരമായതും ഒരുപോലെ ഗുണകരമായിത്തീരുന്ന അവസ്ഥ) സത്യവിശ്വാസിയല്ലാത്ത ആര്‍ക്കും ഉണ്ടാവുകയില്ല" എന്ന നബിവചനം ഇ ത്തരുണത്തില്‍ ഏറെ ശ്രദ്ധേയമാകുന്നു. ജീവിതത്തില്‍ എന്തു സംഭവിച്ചാലും ഒന്നുകില്‍ നന്ദികൊണ്ട്‌ അല്ലെങ്കില്‍ ക്ഷമകൊണ്ട്‌ ധന്യമാകുന്ന മനസ്സിനെ ഒരിക്കലും വിനാശകരമായ അളവില്‍ ഭയമോ ദു:ഖമോ ഉത്കണ്ഠയോ ബാധിക്കുകയില്ല. ഈ ഭയമുക്തി പരലോകവിശ്വാസവുമായും ബന്ധപ്പെട്ടതാണ്‌. അതിനാല്‍ പരലോക നിഷേധിക്ക്‌ അത്‌ പൂര്‍ണമായ അളവില്‍ നേടിയെടുക്കാനാവില്ല.
"...അതെന്തുകൊണ്ടെന്നാല്‍ അ ല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ക്ക്‌ ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ, സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ കാല്‍വെക്കുകയോ, ശത്രുവിന്‌ വല്ല നാശവും ഏല്‍പിക്കുകയോ ചെയ്യുന്നപക്ഷം അത്‌ കാരണം അവര്‍ക്ക്‌ ഒരു സല്‍കര്‍മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീര്‍ച്ചയായും സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല." (വി. ഖു 9:120). "അല്ലാഹുവേ, എനിക്ക്‌ സംഭവിച്ച വിപത്തിലൂടെ എനിക്ക്‌ നീ പ്രതിഫലം തരേണമേ" എന്ന്‌ പ്രാ ര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ചതും ഇത്തരുണത്തില്‍ സ്മരണീയമാകുന്നു. വേദനയും ക്ഷീണവും അനുഭവിക്കുന്നതിന്‌ അല്ലാഹു നമുക്ക്‌ ന ല്‍കുന്ന പൂര്‍ണമായ പ്രതിഫലത്തി ന്റെ വേദി പരലോകമാണെങ്കിലും ഇഹലോകത്തെ സൗഖ്യവും അവ ന്‍ നല്‍കുന്ന പ്രതിഫലത്തില്‍ ഉള്‍ പ്പെടാം.
രോഗത്തെ സംബന്ധിച്ച ഭയത്തില്‍ നിന്ന്‌ മോചനം നേടാന്‍ സഹായിക്കുന്ന പല വസ്തുതകളും വിശുദ്ധ ഖുര്‍ആനിലും ആധുനിക വിജ്ഞാനീയങ്ങളിലും ഉണ്ട്‌. അതിലൊന്ന്‌ അല്ലാഹു സൃഷ്ടിച്ചതെല്ലാം വിശിഷ്ടവും അന്യൂനവും ഘടനാഭദ്രതയുള്ളതും ആകുന്നു എന്ന യാഥാര്‍ഥ്യമാണ്‌. പലരും ആശങ്കിക്കുന്നത്‌ യാതൊരു കാരണവും കൂടാതെ രോഗാണുക്കള്‍ നമ്മെ ആക്രമിച്ചുകീഴടക്കുകയോ നാം എത്ര ശ്രദ്ധിച്ചാലും പക്ഷാഘാതം, ഹൃദ്രോഗം, കാന്‍സര്‍, കിഡ്നി പ്രവര്‍ത്തന രഹിതമാകല്‍ എന്നീ രോഗങ്ങള്‍ നമ്മെ ദുരിതത്തിലേക്ക്‌ തള്ളിവിടുകയോ ചെയ്യാനിടയുണ്ട്‌ എന്നാണ്‌. ഈ ആശങ്ക വലിയൊരളവോളം അടിസ്ഥാനരഹിതമാണ്‌. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്‌ ഏറ്റവും മികച്ച ഘടനയിലാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍(95:4) വ്യക്തമാക്കിയിട്ടുണ്ട്‌. സൃഷ്ടിച്ചതെല്ലാം അല്ലാഹു വിശിഷ്ടമാക്കിയിരിക്കുന്നുവെന്ന്‌ 32:7 സൂക്തത്തിലും, സകല വസ്തുക്കളെയും അല്ലാഹു ഘടനാഭദ്രതയുള്ളതാക്കി എന്ന്‌ 27:88 സൂക്തത്തിലും കാണാം. രോഗാണുക്കള്‍ ഉള്‍പ്പെടെയുള്ളതെല്ലാം അല്ലാഹുവിന്റെ വിശിഷ്ടവും അന്യൂനവും അവികലവുമായ സൃഷ്ടികളാണെന്നത്രെ ഈ രണ്ടു സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

രോഗാണുക്കളും പ്രതിരോധവ്യവസ്ഥയും
ഏതൊരാളുടെയും ഇമ്യൂണ്‍സിസ്റ്റം അഥവാ പ്രതിരോധ വ്യവസ്ഥ ബലഹീനമാകുമ്പോള്‍ മാത്രമാണ്‌ രോഗാണുക്കള്‍ക്ക്‌ അയാളുടെ ശരീരത്തില്‍ അധിനിവേശം നടത്താന്‍ കഴിയുന്നത്‌ എന്ന യാഥാര്‍ഥ്യം ആധുനിക ആരോഗ്യശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുണ്ട്‌. പ്രതിരോധ വ്യവസ്ഥ ബലഹീനമാകാനുള്ള കാരണങ്ങളില്‍ ഭൂരിഭാഗവും മനുഷ്യരുടെ തന്നെ ദുര്‍വികാരങ്ങളും ദുശ്ശീലങ്ങളുമാണ്‌ എന്നതും ആരോഗ്യശാസ്ത്ര വിദഗ്ധര്‍ പരക്കെ അംഗീകരിച്ചിട്ടുണ്ട്‌. ഭയം, ഉത്കണ്ഠ, നിരാശ, കോപം, വൈരാഗ്യം തുടങ്ങിയ പല ദുര്‍വിചാരങ്ങള്‍ക്കും പുകയില, മയക്കുമരുന്നുകള്‍, മദ്യം തുടങ്ങിയവയോടുള്ള ആസക്തിക്കും അമിതവും അഹിതവുമായ ആഹാരപാനീയങ്ങള്‍ക്കും അവിഹിത ലൈംഗിക വേഴ്ചകള്‍ക്കും വ്യായാമമില്ലായ്മക്കും മറ്റും പ്രതിരോധവ്യവസ്ഥയെ ദുര്‍ബലമാക്കുന്നതില്‍ ഗണ്യമായി പങ്കുണ്ട്‌. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും പോലുള്ള മനുഷ്യനിയന്ത്രണത്തിന്‌ അതീതമായ ചില കാര്യങ്ങളും പ്രതിരോധവ്യവസ്ഥ ദുര്‍ബലാകാന്‍ കാരണമായിത്തീരാറുണ്ടെങ്കിലും നമ്മുടെ ജീവിതരീതി വലിയ കുഴപ്പമില്ലാത്തതാണെങ്കില്‍ അത്തരം താല്‍ക്കാലിക ദൗര്‍ബല്യങ്ങളെ തരണം ചെയ്യാന്‍ ശരീരത്തിന്‌ കഴിയും.
നമ്മുടെ ജീവിതരീതികളിലെയോ ജീവിതപരിസരങ്ങളിലെയോ പ്രതികൂലഘടകങ്ങള്‍ നിമിത്തമുണ്ടാകുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതം അപകടപ്പെടുത്തന്നവയല്ല. മറിച്ച്‌ ശരീരം സ്വയം രക്ഷയ്ക്ക്‌ വേണ്ടി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ്‌ ആ ലക്ഷണങ്ങള്‍. അകാരണമായ ഭയം നിമിത്തം, തുമ്മല്‍, ഛര്‍ദി, ജലദോഷപ്പനി, വയറിളക്കം തുടങ്ങിയ നിസ്സാര രോഗലക്ഷണങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി വെപ്രാളപ്പെട്ട്‌ നടത്തുന്ന ചികിത്സയാണ്‌ പല ഗുരുതര രോഗങ്ങള്‍ക്കും അടിസ്ഥാന കാരണമായിത്തീരുന്നത്‌. എന്തെങ്കിലും കാരണത്താല്‍ ശരീരം ക്ഷീണിച്ച സമയത്ത്‌ അമിതാഹാരമോ അഹിതാഹാരമോ കഴിച്ചാല്‍ അതുകൊണ്ടുള്ള കുഴപ്പത്തില്‍ നിന്ന്‌ ശരീരത്തിന്‌ മുക്തി ലഭിക്കണമെങ്കില്‍ ഛര്‍ദിയോ വയറിളക്കമോ മുഖേന ആ മോശമായ ആഹാരം പുറന്തള്ളപ്പെടണം. ഈ പുറംതള്ളല്‍ പൂര്‍ത്തിയാകാന്‍ മൂന്നോ നാലോ തവണ ഛര്‍ദിയോ വിരേചനമോ വേണ്ടി വരിക സ്വാഭാവികമാണ്‌. അത്‌ കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനം സാധാരണ ഗതിയിലാകും. ഇതൊക്കെ അടിച്ചമര്‍ത്തുന്ന മരുന്നുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ സ്വയരക്ഷാസംവിധാനം (ഡിഫന്‍സ്‌ മെക്കനിസം) ദുര്‍ബലമാകും എന്നതല്ലാതെ യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.
തുമ്മല്‍ എന്ന അനുഗ്രഹം
തുമ്മിയാല്‍ 'അല്‍ഹംദുലില്ലാഹ്‌' (അല്ലാഹുവിന്‌ സ്തുതി) എന്ന്‌ പറയണമെന്നും അത്‌ കേള്‍ക്കുന്നവന്‍ 'യര്‍ഹമുക്കല്ലാഹ്‌' (നിനക്ക്‌ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുമാറാകട്ടെ) എന്ന്‌ പ്രാര്‍ഥിക്കണമെന്നുമാണല്ലോ നബി(സ) പഠിപ്പിച്ചത്‌. തുമ്മല്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്‌ എന്നതത്രെ ഇതിന്‌ കാരണം. നിലനില്‍പിനും സൗഖ്യത്തിനും ഏറ്റവും അനുപേക്ഷ്യമായ കാര്യങ്ങളിലൊന്നാണ്‌ സുഗമമായ ശ്വസനം. പുക, പൊടി, കഫക്കെട്ട്‌ തുടങ്ങിയ കാരണങ്ങളാല്‍ ശ്വസനത്തിന്‌ തടസ്സം നേരിട്ടാല്‍ അതൊഴിവാക്കാനുള്ള അടിയന്തര സംവിധാനമാണ്‌ തുമ്മല്‍. തടസ്സം നീങ്ങി സുഖമായി ശ്വാസോച്ഛാസം ചെയ്യാന്‍ സാധിച്ചതിന്‌ അല്ലാഹുവെ സ്തുതിക്കുകയും പുകയില്‍ നിന്നും പൊടിയില്‍ നിന്നും മറ്റും മാറിനില്‍ക്കുകയും കഫം വര്‍ധിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തി ഒഴിവാക്കുകയുമാണ്‌ യാഥാര്‍ഥ്യബോധമുള്ളവര്‍ ചെയ്യേണ്ടത്‌. എന്നാല്‍ ഇപ്പോള്‍ പലരും ചെയ്യുന്നത്‌ ആന്റി ഹിസ്റ്റെമിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന രാസവസ്തുക്കള്‍ മുഖേന തുമ്മല്‍ എന്ന ദൈവിക അനുഗ്രഹത്തെ അടിച്ചൊതുക്കുകയാണ്‌. ശ്വാസകോശം ഉള്‍പ്പെടെ പല ശാരീരിക വ്യവസ്ഥകളെയും ആലസ്യത്തിലാഴ്ത്തുന്ന ആന്റിഹിസ്റ്റമിനുകള്‍ യഥാര്‍ഥത്തില്‍ ശമനോപാധികളല്ല. വീര്യം കുറഞ്ഞ മയക്കുമരുന്നുകള്‍ മാത്രമാണ്‌.
താപനിലയിലും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളാണ്‌ ജലദോഷലക്ഷണങ്ങളായി നമുക്ക്‌ അനുഭവപ്പെടുന്നത്‌. രണ്ടോ മൂന്നോ ദിവസംകൊണ്ട്‌ അതൊക്കെ തനിയെ ഭേദപ്പെടും. ചികിത്സ വേണമെന്ന്‌ നിര്‍ബന്ധമാണെങ്കില്‍ തുളസി, ചുക്ക്‌ മുതലായ നിരുപദ്രവകരമായ ഔഷധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍ യാഥാര്‍ഥ്യബോധമില്ലാത്ത ആളുകള്‍ ജലദോഷം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണമായി മാറണമെന്ന നിര്‍ബന്ധം മൂലം ഡോക്ടര്‍മാരെ സമീപിച്ച്‌ രാസഔഷധങ്ങള്‍ ധാരാളമായി അകത്താക്കുന്നു. പെട്ടെന്ന്‌ സുഖപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം മരുന്നുകളില്‍ മിക്കതും ദോഷഫലങ്ങള്‍ ഉളവാക്കുന്നവയാണ്‌. ഒന്നോ രണ്ടോ തവണ ഫലപ്പെട്ട മരുന്നുകള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ ഫലപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്‌. ജലദോഷം വീണ്ടും വീണ്ടും വരുകയോ വിട്ടുമാറാതിരിക്കുകയോ ആണെങ്കില്‍ മരുന്നുകള്‍ കഴിച്ച്‌ ശരീരവ്യവസ്ഥകളെ ക്ഷയോന്മുഖമാക്കുന്നതിന്‌ പകരം ശമനം തടസ്സപ്പെടുത്തുകയോ വൈകിക്കുകയോ ചെയ്യുന്ന എന്തൊക്കെ ഘടകങ്ങളാണ്‌ നമ്മുടെ ജീവിതരീതിയിലും ഭക്ഷണക്രമത്തിലും മറ്റും ഉള്ളതെന്ന്‌ പരിശോധിച്ച്‌ അവ ഒഴിവാക്കുന്നതാണ്‌ സുരക്ഷിതമായ മാര്‍ഗം.
പ്രതികൂല സാഹചര്യങ്ങളില്‍ ശാരീരിക വ്യവസ്ഥകള്‍ അവതാളത്തിലാകാതിരിക്കാന്‍ വേണ്ടി പരമകാരുണികനായ രക്ഷിതാവ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള അടിയന്തര ക്രമീകരണങ്ങളെ ഗുരുതരമായ രോഗങ്ങളായി തെറ്റിദ്ധരിച്ച്‌ അകാരണമായ ഭയം വെച്ചുപുലര്‍ത്തുന്നതും അനാവശ്യമായ ചികിത്സകള്‍ നടത്തുന്നതുമാണ്‌ പലപ്പോഴും ആരോഗ്യത്തെ അപകടത്തിലാക്കുന്നത്‌. ഈ യാഥാര്‍ഥ്യം ജനങ്ങള്‍ ഗ്രഹിക്കുന്നത്‌ ഭിഷഗ്വര സമൂഹത്തിന്റെയും മരുന്നു മാഫിയയുടെയും താല്‍പര്യങ്ങള്‍ക്ക്‌ അനുകൂലമല്ലാത്തതിനാല്‍ ഔഷധസേവ കൊണ്ട്‌ മാത്രമേ ആരോഗ്യത്തെ താങ്ങിനിര്‍ത്താന്‍ കഴിയൂ എന്ന ധാരണ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌ അവരെല്ലാം ചെയ്യുന്നത്‌. മരുന്നും ചികിത്സയും അത്യാവശ്യമാവുന്ന സന്ദര്‍ഭങ്ങള്‍ ഒരിക്കലും ഉണ്ടാവുകയില്ല എന്ന തെറ്റായ ധാരണ സൃഷ്ടിക്കാനല്ല ഇതെഴുതുന്നത്‌. സമഗ്രമായ ഒരു ആരോഗ്യവീക്ഷണം ചികിത്സകളുടെ ഫലപ്രാപ്തിക്ക്‌ തന്നെ സഹായകമാവുകയും 'ഹൈബജറ്റ്‌' ചികിത്സ മിക്കവാറും ആവശ്യമില്ലാതാക്കിത്തീര്‍ക്കുകയും ചെയ്യും എന്ന അവബോധം ചിന്താശീലര്‍ ക്കെങ്കിലും ഉണ്ടാക്കാനാണ്‌ ഈ വരികള്‍ കുറിക്കുന്നത്‌.

ആന്റിബോഡി എന്ന രക്ഷാകവചം
രോഗാണുക്കളെ സംബന്ധിച്ച്‌ പ്രചരിപ്പിക്കപ്പെടുന്ന ധാരണകളും അബദ്ധജടിലമാണ്‌. പരമകരുണികനായ രക്ഷിതാവ്‌ അവയെ സൃഷ്ടിച്ചൊരുക്കിയത്‌ മനുഷ്യരെ സങ്കീര്‍ണമായ രോഗങ്ങളിലൂടെ പീഡിപ്പിക്കാന്‍ വേണ്ടിയല്ല. രോഗാണുക്കളുടെ സൃഷ്ടിപ്പുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌ ശൈശവം മുതല്‍ മനുഷ്യരുടെ രോഗപ്രതിരോധ ശേഷി ക്രമേണ പ്രബലീകരിക്കുകയാണ്‌. ഒരു കുട്ടിയെ ശൈശവം മുതല്‍ യൗവനം വരെ രോഗാണുക്കളൊന്നും കടക്കാത്ത ഒരു മുറിയില്‍ വളര്‍ത്തിയാല്‍ അവന്റെ രോഗപ്രതിരോധശേഷി തീര്‍ത്തും ദുര്‍ബലമായിരിക്കും. കുറച്ചൊക്കെ രോഗാണുക്കള്‍ ശരീരത്തില്‍ കടന്നുകൂടുകയും അവയെ ചെറുത്തുതോല്‍പിക്കാന്‍ വേണ്ടി ശരീരം ഒരുക്കുന്ന ആന്റിബോഡികള്‍ (പ്രതിവസ്തുക്കള്‍) അവയ്ക്കും മറ്റു പല രോഗാണുക്കള്‍ക്കുമെതിരില്‍ രക്ഷാകവചമായിത്തീരുകയും ചെയ്യുക എന്നതാണ്‌ രോഗപ്രതിരോധശേഷി ക്രമപ്രവൃദ്ധമായി ശക്തിപ്പെടുത്തുന്നതിനുവേണ്ടി പടച്ചവന്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥ. അതിനാല്‍ രോഗാണുക്കളെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നതിനു പകരം സ്നേഹിക്കുകയാണ്‌ കാര്യബോധമുള്ളവര്‍ ചെയ്യേണ്ടത്‌. രോഗാണുക്കള്‍ നമുക്ക്‌ വിനാശകാരികളായിത്തീരുന്നത്‌ നമ്മുടെ ജീവിതരീതിയിലെ തകരാറുകൊണ്ടും കടുത്ത ഭയവും ദു:ഖവും മറ്റും നിമിത്തവും നമ്മുടെ പ്ര തിരോധ സംവിധാനം ഏറെ ദുര്‍ബലമായിരിക്കുമ്പോള്‍ മാത്രമാണ്‌.
വേദന എന്ന സൗഭാഗ്യം
വേദനയെ സംബന്ധിച്ച ഭയമാണ്‌ പലരെയും തളര്‍ത്തിക്കളയുന്ന ഒരു ഘടകം. 'ദൈവമേ, നീ കരുണാമയനാണെങ്കില്‍ ഈ അസഹ്യമായ വേദന എന്തിന്‌ എന്നെ അനുഭവിപ്പിക്കുന്നു' എന്ന്‌ പോലും ചിലര്‍ ചോദിച്ചുപോകാറുണ്ട്‌. വേദനയെ സംബന്ധിച്ച വ്യഥ ചിലരെ വിഷാദരോഗികളാക്കി മാറ്റുകയും ആത്മഹത്യയിലേക്ക്‌ തള്ളിവിടുകയും ചെയ്തിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ വേദനയെ വെറുക്കുകയോ ഭയക്കുകയോ ചെയ്യുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല. എത്രയോ പരിക്കുകളില്‍ നിന്നും കേടുപാടുകളില്‍ നിന്നും ശരീരത്തെ കാത്തുസൂക്ഷിക്കുന്നത്‌ വേദന എന്ന രക്ഷാസംവിധാനമാണ്‌. ഒരു കുട്ടി ജനിക്കുന്നത്‌ ശരീരത്തില്‍ എവിടെയും സൂചികുത്തിയാല്‍ വേദന അനുഭവപ്പെടാത്ത വിധത്തിലാണെങ്കില്‍ അവന്റെ നിലനില്‍പ്‌ ഏറെ പ്രയാസകരമായിരിക്കും. ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന ഒട്ടും അനുഭവപ്പെടാതിരിക്കുക എന്നതാണല്ലോ കുഷ്ഠരോഗിയുടെ നിര്‍ഭാഗ്യം. പക്ഷെ, വേദനയോട്‌ തികച്ചും നിഷേധാത്മകമായ നിലപാടാണ്‌ എല്ലാവരും പുലര്‍ത്തുന്നത്‌. വേദനാ സംഹാരി, പെയിന്‍ കില്ലര്‍ എന്നീ പദങ്ങളുടെ സൂചന തന്നെ ശത്രുതാപരമാണല്ലോ. ഒരു അനുഷ്ഠാനമെന്ന നിലയില്‍ വേദന അനുഭവിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്‌. പ്രത്യുത, വേദനയെന്ന രക്ഷാസന്ദേശത്തെ ശരിയായ അര്‍ഥത്തില്‍ ഗ്രഹിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യണമെന്നാണ്‌. ശരീരത്തിലെവിടെയെങ്കിലും കേടുപാട്‌ സംഭവിക്കുന്നതിനെതിരില്‍ കാരുണ്യപൂര്‍വം ഉണര്‍ത്തുന്ന വേദനയെ സംഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം അതിന്റെ ഉറവിടം കണ്ടെത്തി കുഴപ്പമൊഴിവാക്കുകയും വേദന മുഖേന മുഴുസമയ ജാഗ്രതയൊരുക്കിയ സൃഷ്ടികര്‍ത്താവിനോട്‌ നന്ദി കാണിക്കുകയുമാണ്‌ സല്‍ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്‌.

സര്‍വതല സ്പര്‍ശിയായ ആരോഗ്യദര്‍ശനം
സമ്പൂര്‍ണ ശിഫാ ആയിട്ടുള്ള വിശുദ്ധ ഖുര്‍ആനില്‍ ആത്മീയവും മാനസികവും ശാരീരികവുമായ മുഴുവന്‍ രോഗങ്ങളില്‍ നിന്നും മുക്തി നല്‍കാന്‍ ഉപയുക്തമാകുന്ന സമഗ്ര ആരോഗ്യദര്‍ശനമുണ്ട്‌. നിരവധി സൂക്തങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആ ദര്‍ശനത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഇവിടെ വിശകലനവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചില സൂചനകള്‍ കൊണ്ട്‌ മതിയാക്കുന്നു. ദൈവികഗ്രന്ഥത്തില്‍ ഏറെ ഊന്നല്‍ നല്‍കിയിട്ടുള്ളത്‌ ആത്മവിശുദ്ധിക്കാണ്‌. 91:9,10 സൂക്തങ്ങള്‍ നോക്കുക. സ്വന്തം അസ്തിത്വത്തെ അഥവാ ആത്മാവിനെ പരിശുദ്ധമാക്കിയവന്‌ സാര്‍വത്രിക വിജയവും ആത്മാവിനെ കളങ്കപ്പെടുത്തിയവന്‌ ആത്യന്തികമായ പരാജയവും ഉണ്ടാകുമെന്നത്രെ ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ആത്മവിശുദ്ധിക്കായി ദൈവികഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്ന എല്ലാ കാര്യങ്ങളും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്‌ കൂടി വഴിതെളിയിക്കുന്നതത്രെ. മനുഷ്യബന്ധങ്ങളെയെല്ലാം സ്നേഹവും കാരുണ്യവും കൊണ്ട്‌ കൂട്ടിയിണക്കാന്‍ ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യരെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തിലേക്ക്‌ നയിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം സര്‍വവസ്തുക്കള്‍ക്കും വ്യാപകമായിട്ടുള്ളതാണെന്ന്‌ പഠിപ്പിക്കുന്ന സൂക്തം (7:156) വിശ്വാസികളുടെ എല്ലാ മാനസിക സംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ പര്യാപ്തമാകുന്നു. അനുവദനീയവും വിശിഷ്ടവുമായ ഭക്ഷ്യവസ്തുക്കള്‍ മാത്രം കഴിക്കണമെന്നും ആഹാരപാനീയങ്ങളില്‍ അതിരു കവിയരുതെന്നും അനുശാസിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ (2:168, 7:31) അമിതാഹാരവും അഹിതാഹാരവും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരില്‍ സത്യവിശ്വാസികളെ ജാഗരൂകരാക്കുന്നു. മദ്യവും പന്നിമാംസവും ശവങ്ങളും രക്തവും നിഷിദ്ധമായി വിധിക്കുന്ന സൂക്തങ്ങള്‍ (5:3, 5:90) ഒട്ടേറെ ഭക്ഷ്യജന്യരോഗങ്ങളില്‍ നിന്ന്‌ വിശ്വാസികളെ സംരക്ഷിക്കുന്നു. തീ ര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്‌ ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു"(90:4). "എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരെളുപ്പമുണ്ടായിരിക്കും" (94:5) എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍, അധ്വാനമോ വ്യായാമമോ ഇല്ലാത്ത അലസതാ വിലസിതമായ ജീവിതം സൗഖ്യത്തിലേക്കോ സാഫല്യത്തിലേക്കോ നയിക്കുകയില്ലെന്ന്‌ സൂചിപ്പിക്കുന്നു.
ആരോഗ്യത്തിന്‌ ലോകാരോഗ്യസംഘടന നല്‍കിയിട്ടുള്ള നിര്‍വചനം 'മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി' എന്നാണ്‌. ഈ നിര്‍വചനപ്രകാരമുള്ള സമഗ്രആരോഗ്യം സാക്ഷാത്കരിക്കാന്‍ ഉതകുന്ന മാര്‍ഗദര്‍ശനമത്രെ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളിലും നബിവചനങ്ങളിലുമുള്ളത്‌. ശരീരവും വസ്ത്രവും പരിസരവും ആഹാരപാനീയങ്ങളും സംശുദ്ധമായിരിക്കണമെന്ന്‌ അനുശാസിക്കുന്ന ഇസ്ലാം മാലിന്യജന്യമായ സകല രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു. ചേലാകര്‍മം നിര്‍ദേശിക്കുകയും ശരീരവും വസ്ത്രവും മൂത്രത്തില്‍ നിന്ന്‌ തികച്ചും ശുദ്ധമാക്കണമെന്ന്‌ വിധിക്കുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികളെ ശുചിത്വത്തില്‍ ഉന്നതനിലവാരമുള്ളവരാക്കുന്നു. ലഹരിക്കും ആസക്തികള്‍ക്കും ദുര്‍വികാരങ്ങള്‍ക്കും ദുര്‍വൃത്തികള്‍ക്കുമെതിരില്‍ കര്‍ക്കശമായ നിലപാട്‌ സ്വീകരിക്കുന്ന ഇസ്ലാം യഥാര്‍ഥ വിശ്വാസികളെ തികഞ്ഞ മാനസിക-ശാരീരിക സൗഖ്യംകൊണ്ട്‌ ധന്യരാക്കുന്നു. മാതാപിതാക്കള്‍, മക്കള്‍, സ ഹോദരങ്ങള്‍, ഇണകള്‍, ബന്ധുക്ക ള്‍, അയല്‍ക്കാര്‍, ഗുരുനാഥന്മാര്‍, സ ഹപ്രവര്‍ത്തകര്‍, പങ്കാളികള്‍ എന്നിവരോടുള്ള ബാധ്യതകള്‍ യഥോചി തം നിറവേറ്റുന്ന സത്യവിശ്വാസികള്‍ സാമൂഹിക സൗഖ്യത്തില്‍ മറ്റുപല വിഭാഗങ്ങളെയും കവച്ചുവെക്കുന്നു. അനാരോഗ്യത്തിന്‌ വഴിവെക്കുന്ന യാതൊന്നും ഇസ്ലാമിക അധ്യാപനങ്ങളില്‍ ഇല്ല എന്ന കാര്യവും ഇതോടൊപ്പം വിലയിരുത്തേണ്ടതാകുന്നു.



Related posts
പനി: ആരോഗ്യശാസ്‌ത്രത്തിലും നബിചര്യയിലും 


പന്നിപ്പനി: വഴിതെറ്റിയ വൈദ്യശാസ്ത്രം വരുത്തിവെച്ച വിന 


എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍ 


ഭേദമാക്കുകയല്ല; രോഗം `മാറ്റുക'യാണ്‌ ആധുനിക വൈദ്യം - shabab weekly 02 March 2012.- ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ 

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.