പുസ്‌തകങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍
- നിരീക്ഷണം - ഒ അബ്‌ദുല്ല
SHABAB weekly 13 JAN 2011
ഈയിടെ കൊടിയത്തൂര്‍- കാരശ്ശേരി പ്രദേശങ്ങളിലെ മുജാഹിദ്-ജമാഅത്തെ ഇസ്‌്‌ലാമി പ്രാദേശിക ഘടകങ്ങളുടെ മേല്‍കൈയ്യില്‍ നടന്ന `ഇബാദത്ത്' സംബന്ധമായ സംവാദത്തില്‍ നിരീക്ഷകനായി സംബന്ധിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ പങ്കെടുക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. സംവാദം എന്നും ഹരമാണ്.
വിശുദ്ധ ഖുര്‍ആനാവട്ടെ മാന്യമായ രീതിയിലുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞ സംവാദം പരസ്‌പര ബഹുമാനത്തിന്റെ കാര്യത്തിലും മാന്യതയിലും ഉന്നതനിലവാരം പുലര്‍ത്തുന്നതായിരുന്നു. അതിനൊത്ത സദസ്സും. ഒരേ ഒരപശബ്‌ദമേ ആ സദസ്സിലുണ്ടായുള്ളൂ- അതാവട്ടെ ഈ ലേഖകന്റെ വകയും.
ജമാഅത്ത് പക്ഷത്തെ പ്രതിനിധീകരിച്ചു സംസാരിച്ച പണ്ഡിതന്‍ ഇ എന്‍ ഇബ്‌റാഹിം മൗലവി വ്യവസ്ഥയനുസരിച്ചു തനിക്കു ചോദ്യം ചോദിക്കാന്‍ ലഭിച്ച അഞ്ചു ചോദ്യങ്ങളില്‍ ഒന്നും രണ്ടും മൂന്നും നാലും ഒരേ ഒരു കാര്യം ഊന്നിപ്പറയാന്‍ ഉപയോഗിച്ചു- മുസ്‌ലിംകള്‍ അല്ലാഹുവല്ലാത്തവരെ അനുസരിക്കണമെന്ന് (ഇത്വാഅത്ത്) ഖുര്‍ആനില്‍ നിന്ന് ഒരൊറ്റ ആയത്തെങ്കിലും ഉദ്ധരിക്കാമോ എന്ന് ഇ എന്‍ ആവര്‍ത്തിച്ചുന്നയിച്ചപ്പോള്‍ മുജാഹിദു പക്ഷത്തുനിന്നു മറുപടി പറഞ്ഞ യുവപണ്ഡിതന്‍ അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു: താങ്കള്‍ക്ക് ചോദ്യം ചോദിക്കാന്‍ ലഭിച്ച നാലവസരങ്ങളും താങ്കള്‍ കുളമാക്കി. തദവസരം ഇ എന്‍ എന്താണ് ലക്ഷ്യമാക്കുന്നത് എന്ന് നന്നായി അറിയാവുന്ന സദസ്സിലെ മുന്‍ സീറ്റിലിരുന്ന ഞാന്‍ വിളിച്ചു പറഞ്ഞു: അദ്ദേഹം അഞ്ചാമത്തെ അവസരവും കുളമാക്കും!
അഞ്ചാമത്തെ അവസരത്തിലും ജമാഅത്ത് പക്ഷം അത് തന്നെ ചെയ്‌തു. കഴിഞ്ഞ നാലു ചോദ്യങ്ങളുടെ കാര്യത്തില്‍ അനുവര്‍ത്തിച്ച പോലെ അല്ലാഹു അല്ലാത്തവര്‍ക്ക് `ഇത്വാഅത്ത്' പാടുണ്ടെന്നതിന് ഖുര്‍ആനിക തെളിവിന്നായി ഇ എന്‍ നിര്‍ബന്ധം പിടിച്ചു. നാലാമത്തെ ചോദ്യവേളയില്‍ ഞാന്‍ അദ്ദേഹത്തിന്ന് കൊടുത്തയച്ച കുറിപ്പിലൂടെ (താങ്കളുടെ നിലപാടു വ്യക്തമാണെങ്കിലും സദസ്സിന് ഈ നിര്‍ബന്ധം പിടിക്കലിന്റെ ന്യായം ബോധ്യമാവണമെങ്കില്‍, ഖുര്‍ആനികമായ അത്തരം ഒരായത്തിന്റെ അഭാവത്തിന് എന്താണ് ലക്ഷ്യമാക്കുന്നത് എന്നു കൂടി വിശദീകരിക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു എന്റെ കുറിപ്പ്). സദസ്സിന് കാര്യങ്ങള്‍ മനസ്സിലാവാന്‍ `ഈജാസിന്ന് പകരം ഇത്തരം ഒരു ഇത്വ്‌നാബ്' ആവശ്യമായിരുന്നു.
മുജാഹിദു പക്ഷം തങ്ങള്‍ക്കു ലഭിച്ച അവസരം- ശരിക്കും മുതലാക്കുകയായിരുന്നു. അവര്‍ കിട്ടിയ അവസരം ഉപയോഗിച്ചു പരമാവധി പരത്തിപ്പറഞ്ഞു. ഇബാദത്തിന് ആരാധന, അനുസരണം, അടിമവൃത്തി എന്നീ മൂന്നര്‍ഥങ്ങളുണ്ടെന്നും സൂറത്തു ഫാത്തിഹയിലെ ഇയ്യാക്കനഅ്‌ബ്‌ദു എന്നിടത്ത് ഒരേ അവസരം ഈ മൂന്നര്‍ഥങ്ങളും വിവക്ഷിതമാണെന്നുമുള്ള മൗദൂദി സാഹിബിന്റെ അഭിപ്രായം അദ്ദേഹത്തിന്ന് മുമ്പ് മറ്റാരെങ്കിലും പറഞ്ഞതായി ഉദ്ധരിക്കാമോ എന്ന് അവര്‍ ആവര്‍ത്തിച്ചു ചോദിച്ചു. ഈ ചോദ്യത്തെ ഒരു കൂസലുമില്ലാതെ `ഇല്ലാ' എന്ന് പറഞ്ഞുകൊണ്ടു ഇ എന്‍ നേരിട്ടത് സദസില്‍ കൗതുകമുണര്‍ത്തി. ഇ എന്നിന് മുമ്പ് ജമാഅത്ത് പക്ഷത്തു നിന്ന് മറ്റാരും ഇങ്ങനെ പറഞ്ഞതായി അറിയില്ല. സൂറത്തുല്‍ കഹ്‌്‌ഫിലെ (വലാ തുത്വിഅ് മന്‍ അഗ്‌ഫല്‍നാ ഖല്‍ബഹു അന്‍ ദിക്‌റിനാ) എന്ന സൂക്തം ഓതി അല്ലാഹു അല്ലാത്തവരെയും അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാത്തവരെയും ഒരു തരത്തിലും അനുസരിക്കാന്‍ പാടില്ലെന്ന് ഇ എന്‍ വാദിച്ചു. അതിനായദ്ദേഹം മുന്‍കാല പണ്ഡിതരെ നിര്‍ബാധം ഉദ്ധരിക്കുകയും ചെയ്‌തു.
എങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തും താഗൂത്തീ പാര്‍ലമെന്റില്‍ ഭാഗഭാക്കാവുന്നതിന്റെ ഇസ്‌്‌ലാമിക സാധുത എന്ത് എന്നായി മുജാഹിദു പക്ഷത്തെ പ്രതിനിധാനം ചെയ്‌തു സംസാരിച്ച അബ്‌ദുല്‍ഹസീബ്. തവാഉന്‍ അലല്‍ ബിര്‍റി വ തഖ്‌വാ (സല്‍കാര്യങ്ങളിലുള്ള സഹകരണം) എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്തരം കാര്യങ്ങളിലുള്ള ഇടപെടല്‍ എന്നായിരുന്നു ഇതിന്ന് ജമാഅത്ത് മറുപടി.
രണ്ടു വിഭാഗങ്ങളിലായി മുപ്പതു വീതം പേര്‍ സംബന്ധിച്ച അഞ്ചു മണിക്കൂര്‍ നേരം നീണ്ടുനിന്ന സംവാദത്തില്‍ പ്രത്യക്ഷത്തില്‍ ആരും ജയിക്കുകയോ തോല്‍ക്കുകയോ ഉണ്ടായില്ല എന്നാണ് നിഷ്‌പക്ഷമായ വിലയിരുത്തല്‍. എന്നല്ല ഇരുകൂട്ടര്‍ക്കും തങ്ങളാണ് ജയിച്ചത് എന്ന തോന്നല്‍ ബാക്കി നിര്‍ത്തിക്കൊണ്ടാണ് നിശ്ചിത സമയം കടന്നുപോയതും.
എന്നാല്‍ നിരീക്ഷകനായി സംബന്ധിച്ച എനിക്കു നിരാശയാണ് തോന്നിയത്. ഒരു വിഭാഗം മറുഭാഗത്തെ കുത്തിവീഴ്‌ത്തുന്നത് കണ്ടു കയ്യടിക്കാമെന്ന പ്രതീക്ഷ നേരത്തെ ഉണ്ടായിരുന്നില്ലെങ്കിലും ജമാഅത്ത് പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക് രൂപംനല്‍കിയ പശ്ചാത്തലത്തില്‍ നേരത്തെ പറഞ്ഞുപോന്ന കാര്യങ്ങള്‍ക്ക് മൗലികമായ ചില വിശദീകരണങ്ങളാവശ്യമായിരിക്കേ അതുണ്ടാവുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. അത്തരം ഒരു വിശദീകരണം നല്‍കാന്‍ ജമാഅത്ത് ശൂറയിലും ആ സംഘടനയുടെ വിവിധങ്ങളായ ഹൈപവര്‍ കമ്മറ്റികളിലും തിക്കിത്തിരക്കി ഇടം കണ്ടെത്തിയിട്ടില്ലെങ്കിലും തികഞ്ഞ പാണ്ഡിത്യത്തിന്റെ ഉടമസ്ഥനെന്ന് സര്‍വരും അംഗീകരിക്കുന്ന ഇ എന്‍ ഇബ്‌റാഹിം മൗലവിക്കാവും എന്ന വസ്‌തുത എന്റെ പ്രതീക്ഷക്ക് ആക്കംകൂട്ടി. എന്നാല്‍ ഈ പ്രതീക്ഷ അപ്പാടെ തവിടുപൊടിയായല്ലോ എന്ന നൊമ്പരത്തോടെയാണ് സംവാദഹാളില്‍ നിന്ന് പുറത്തേക്കു കടക്കേണ്ടി വന്നത്.
ജമാഅത്ത് പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുമായി രംഗത്ത് വന്ന സന്ദര്‍ഭത്തില്‍ അതു സംബന്ധിച്ച് ചാനലുകള്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെ ഇക്കാര്യത്തില്‍ ജമാഅത്ത് നേരിടാന്‍ പോവുന്ന ഗുരുതരമായ ആദര്‍ശ പ്രതിസന്ധിയെയും വൈരുധ്യത്തെയും കുറിച്ചു ഞാന്‍ പരാമര്‍ശിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാനെന്നവണ്ണം മൗദൂദി സാഹിബിനെ തള്ളിപ്പറഞ്ഞുകൊണ്ടു നിലവിലെ ജമാഅത്ത് സംസ്ഥാന അമീര്‍ അന്ന് ഒരു മുഴം മുമ്പോട്ടു എറിയാന്‍ കല്ലെടുക്കുകയുണ്ടായി. ഫിഖ്‌ഹ്, ഇല്‍മുല്‍കലാം മുതലായ വിഷയങ്ങളില്‍ തനിക്കു സ്വകീയമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളുമുണ്ടെന്നും അവ പിന്‍പറ്റാന്‍ പാര്‍ട്ടി ബാധ്യസ്ഥമല്ലെന്നും മൗദൂദി സാഹിബ് നേരത്തെ നടത്തിയ വിശദീകരണം അവലംബമാക്കി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് തന്റെ നേതാവിന്റെ പ്രസ്‌താവനക്ക് ടിപ്പണി എഴുതാന്‍ അന്ന് വൃഥാശ്രമം നടത്തി സ്വയം നാണംകെട്ടിരുന്നു. പക്ഷേ, ശൈഖ് മുഹമ്മദ് അല്ലല്ലോ, ഇ എന്‍ ഇബ്‌റാഹിം മൗലവി. തറവേലകള്‍ വശമില്ലാത്ത നിഷ്‌കളങ്കനായ ഇബ്‌റാഹിം മൗലവിയില്‍ നിന്ന് തൃപ്‌തികരമായി വിശദീകരണം പ്രതീക്ഷിച്ചത് അദ്ദേഹത്തിന്റെ പാണ്ഡിത്യം മുന്‍നിറുത്തിയാണ്.
ഖുര്‍ആനും സുന്നത്തുമാണ് ജമാഅത്തിന്റെ ആശയപരമായ അടിത്തറക്കവലംബമെന്നും മൗദൂദി സാഹിബ് സമഗ്രമായ ഒരു വ്യവസ്ഥിതി എന്ന നിലക്കു ഈ കാലഘട്ടത്തില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അതിന്ന് ബൗദ്ധികമായ ഭദ്രമായ ഒരടിത്തറ പാകുകയും ചെയ്‌തു എന്നതില്‍ കവിഞ്ഞ് മൗദൂദിയെ ഏതു നിമിഷവും ഏത് അണ്ടനും അടകോടനും തള്ളിപ്പറയാവുന്ന വിധത്തിലല്ല ജമാഅത്തും മൗദൂദി സാഹിബും തമ്മിലുള്ള ബന്ധം. അഥവാ അങ്ങനെയാണെന്ന് വരുത്താനുള്ള ഏതൊരു ശ്രമവും മിതമായിപ്പറഞ്ഞാല്‍ സ്വയം വിഡ്‌ഢികളാവലും മറ്റുള്ളവരെ നിര്‍ദയം വിഡ്‌ഢികളാക്കലുമാണ്. കാരണം, നേരത്തെ പറഞ്ഞപോലെ രണ്ടാമത്തെ ജുമുഅ ഖുതുബ അറബിയിലാവണം എന്നതു പോലുള്ള മൗദൂദി സാഹിബിന്റെ കര്‍മ്മശാസ്‌ത്രപരമായ വേറിട്ട അഭിപ്രായങ്ങളല്ല തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും അതിന്നായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്യുക വഴി തിരുത്തപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും.
മൗദൂദി സാഹിബ് ഖുര്‍ആനിലെ നാല് സാങ്കേതിക പദങ്ങള്‍ക്ക് (ഛാര്‍ ബുന്‍യാദി ഇസ്‌്‌ത്വിലാഹേം) നല്‍കിയ വ്യാഖ്യാനങ്ങളാണ് ജമാഅത്ത് എന്ന പ്രസ്ഥാനത്തിന്റെ നെടുംതൂണുകള്‍. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ദാസന്മാര്‍ക്ക് വേണ്ടി നിയമം നിര്‍മിക്കാനുള്ള അധികാരം ഈ നിര്‍വചനമനുസരിച്ചു അല്ലാഹുവിന്ന് മാത്രം സ്വായത്തമാണ്. ജനാധിപത്യ സംവിധാനത്തിലാവട്ടെ ജനങ്ങള്‍ക്കാണ് പരമാധികാരം. ഇക്കാര്യം ഉറക്കെ പറഞ്ഞുകൊണ്ടും സമ്മതിച്ചുകൊണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവലും ഈ വിശദീകരണമനുസരിച്ചു ഇസ്‌ലാമികദൃഷ്‌ട്യാ കൊടിയ ശിര്‍ക്കും പാപവുമാണെന്ന കാര്യത്തില്‍ മൗദൂദിയെ സംബന്ധിച്ചിടത്തോളം രണ്ടഭിപ്രായമില്ല. പലരും പലകാലങ്ങളിലായി നിര്‍ബാധം സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ചു തേമാനം വന്ന മൗദൂദി സാഹിബിന്റെ ഇത് സംബന്ധമായ അറുത്തു മുറിച്ചുള്ള വാക്കുകളുടെ വിരസമായ ആവര്‍ത്തനത്തിന് മറ്റു ജോലികളൊന്നുമില്ലാത്തവര്‍ പോലും മുതിരുമെന്ന് തോന്നുന്നില്ല. ഇക്കാര്യങ്ങള്‍ എല്ലാം മൗദൂദി സാഹിബ് എഴുതിയതും പറഞ്ഞതും ബ്രിട്ടീഷ് ഇന്ത്യയില്‍ വെച്ചാണ്. ജനാധിപത്യ ഇന്ത്യക്ക് ഇത് ബാധകമല്ല എന്ന നവ വ്യാഖ്യാനം യാതൊരു കാരണവശാലും നിലനില്‍ക്കുന്നതല്ല. കാരണം വിശുദ്ധ ഖുര്‍ആനിലെ സാങ്കേതിക പദങ്ങള്‍ക്കോ സൂക്തങ്ങള്‍ക്കോ കോളനി കാലഘട്ടത്തില്‍ ഒരര്‍ഥവും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ മറ്റൊരര്‍ഥവും എന്ന സങ്കല്‍പം ഊഹിക്കാന്‍ പോലും കഴിയാത്തതാണ്. ഇലാഹ്, ഇബാദത്ത്, റബ്ബ് മുതലായ പദങ്ങള്‍ക്ക് അര്‍ഥവും വിശദീകരണവും നല്‍കവെ മൗദൂദി സാഹിബ് ഈ വാക്കുകള്‍ക്ക് ഇപ്രകാരമൊരു കാലനിര്‍ണയം ബാധകമാക്കിയിട്ടില്ല.
അഥവാ അപ്രകാരം അദ്ദേഹം പറഞ്ഞിരുന്നുവെങ്കില്‍ മുസ്‌ലിംലോകം അദ്ദേഹത്തെ വെറുതെ വിടുമായിരുന്നില്ല. ഖുര്‍ആനിക വാക്കുകളെയും സൂക്തങ്ങളെയും അവയുടെ അവതരണ പശ്ചാത്തലവുമായി ബന്ധിപ്പിക്കുന്നത് മനസ്സിലാക്കാനാവും. എന്നാല്‍, അവയുടെ അര്‍ഥങ്ങളെ പില്‍ക്കാല രാഷ്‌ട്രീയ സംഭവവികാസങ്ങളുമായി കൂട്ടിക്കെട്ടുന്നതും കെട്ടഴിക്കുന്നതും ശുദ്ധ വിവരക്കേടും അല്‍പത്തവുമാണ്. മൗദൂദി സാഹിബ് അത്തരം ഒരു വിവരക്കേടിന് മുതിരുമെന്ന് ഈ ലേഖകന്‍ കരുതുന്നില്ല.
അല്ലാഹു സ്രഷ്‌ടാവും(ഖാലിക്ക്) രക്ഷിതാവും (റബ്ബ്) അന്നദാതാവും (റാസിഖ്) ആണെന്ന പോലെ മനുഷ്യര്‍ക്കാവശ്യമായ പരമമായ നിയമനിര്‍മ്മാതാവ് (ഹാകിം) ആണെന്ന് ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് വാദിക്കുകയും വിശ്വസിക്കുകയും ചെയ്യാം. സൗകര്യവും സാഹചര്യവും ഒത്തുവരുമ്പോള്‍ ഒരിസ്‌ലാമിക രാഷ്‌ട്രീയത്തിന്ന് അതിന്റെ ഭരണഘടനയുടെ മൗലികമായ മാര്‍ഗദര്‍ശനമായിരിക്കേണ്ടത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമായിരിക്കുമെന്ന വാദം ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാവുന്നതാണ്.
എന്നാല്‍ അപ്രകാരമെല്ലാം നിരവധി തവണ പറയുകയും എഴുതുകയും ലോകത്തെ ബോധ്യപ്പെടുത്താന്‍ പരമാവധി പരിശ്രമിക്കുകയും സ്വന്തം സംഘടനയുടെ അടിസ്ഥാനാദര്‍ശമായി അക്കാര്യം അംഗീകരിക്കുകയും ചെയ്‌തശേഷം നേര്‍ വിപരീതമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അക്ഷന്തവ്യവും മാപ്പര്‍ഹിക്കാത്ത നിലപാടു മാറ്റവുമാണ്. ഇക്കാര്യത്തില്‍ ഈ ലേഖകന്റെ അഭിപ്രായത്തില്‍ സയ്യിദ് മൗദൂദിയല്ല പ്രതിക്കൂട്ടില്‍. മറിച്ചു അദ്ദേഹത്തിന്റെ ദാര്‍ശനികാടിത്തറയെ സ്വന്തം പാര്‍ട്ടിയുടെ നിലപാടു തറയായി അംഗീകരിച്ചശേഷം പാര്‍ലമെന്ററീ വ്യാമോഹം മൂലമോ എന്തോ, അതിന്‍മേല്‍ തികച്ചും വിരുദ്ധമായ, ഒരു രാഷ്‌ട്രീയ സ്വപ്‌നസൗധം പണിതുയര്‍ത്താന്‍ പാടുപെടുന്നവരാണ്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് മറ്റേതൊരു ഇന്ത്യന്‍ സംഘടനയും പോലെ രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ടുചെയ്യാനും സ്വാതന്ത്ര്യമുണ്ട്. അന്നേരം പക്ഷെ, ഇതെല്ലാം മതദൃഷ്‌ട്യാ തെറ്റും കുറ്റവുമാണെന്ന് നേരത്തെ പറഞ്ഞുവച്ച മൗദൂദി കൃതികളെ തങ്ങളിതാ കയ്യൊഴിഞ്ഞിരിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അവക്കിതാ ഞങ്ങള്‍ തീ കൊടുക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും വേണം. മൗദൂദി സാഹിബ് എല്ലാ കാര്യത്തിലും ഞങ്ങള്‍ക്ക് മാതൃകയല്ല എന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രസ്‌താവന വഴിയൊന്നും രക്ഷപ്പെടാന്‍ കഴിയുന്ന വിധം നിസ്സാരമല്ല പ്രശ്‌നം എന്നു ചുരുക്കം. അല്ലാഹുവില്‍ നിക്ഷിപ്‌തമായ പരമാധികാരം ജനങ്ങളിലേക്കു മാറ്റി പ്രതിഷ്‌ഠിക്കുക എന്ന `പരമ പാപം' ചെയ്യുമ്പോള്‍ അത് തആവുന്‍ ഫില്‍ മഅ്‌റൂഫ് -നന്മയില്‍ സഹകരിക്കല്‍-ആണ് എന്ന് പറഞ്ഞു വ്യാഖ്യാനിക്കാമെങ്കില്‍, മാറിയ പരിതസ്ഥിതിയില്‍ ബിംബാരാധനയില്‍ പങ്കുചേര്‍ന്ന് അത് ബഹുസ്വരതയെ അംഗീകരിക്കാനും മാനിക്കാനുമാണ് എന്നു പറഞ്ഞു ന്യായീകരിക്കാനും പറയത്തക്ക വിഷമം ഉണ്ടാവേണ്ടതില്ല. ആസ്‌പത്രി ശുചീകരണങ്ങള്‍ നടത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കുക മുതലായ സല്‍ക്കര്‍മങ്ങള്‍ പോലത്തെ ഒരു സല്‍ക്കര്‍മം മാത്രമാണ് പാര്‍ലമെന്ററി ജനാധിപത്യത്തിലിടപെട്ടു അല്ലാഹുവിന്റെ സ്ഥാനത്തു നിയമനിര്‍മ്മാണം നടത്തലെങ്കില്‍ അക്കാര്യം അല്‍പം നേരത്തെ പറയാമായിരുന്നു!
ജമാഅത്തു വിളിച്ചുചേര്‍ത്ത പാര്‍ട്ടിയിലെ തെരഞ്ഞെടുത്ത നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം. കെ സി അബ്‌ദുല്ല മൗലവി, ടി കെ അബ്‌ദുല്ല സാഹിബ് എന്നീ രണ്ടു മുന്‍ ജമാഅത്ത് അമീറുമാര്‍ സ്‌റ്റേജിലിരിക്കുന്നു.
വിഷയം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാമോ, പാടില്ലേ?
രാജ്യം എകാധിപത്യത്തിന്നോ ഫാസിസത്തിന്നോ വഴിമാറുന്നു എന്ന് കാണുന്ന മാത്രയില്‍ പങ്കെടുക്കാമെന്ന് ഒരു വിഭാഗവും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ശിര്‍ക്കാകയാല്‍ ഒരു പരിതസ്ഥിതിയിലും പാടില്ലെന്നു മറുഭാഗവും. വിവാദം കൊഴുക്കുന്നതിനിടെ ഈ ലേഖകന്‍ ചോദിച്ചു: തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന കേരളത്തില്‍ അത്തരത്തിലുള്ള നിര്‍ബന്ധമായും വോട്ടു രേഖപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. ഇവിടെ ഒരേകാധിപത്യവും സംസ്ഥാന ഭരണം കയ്യടക്കാന്‍ പോവുന്നില്ല. ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കാവട്ടെ സംസ്ഥാന നിയമസഭയില്‍ ഒരംഗം പോലുമില്ല. എന്നിരിക്കെ ഇവിടെ ശിര്‍ക്ക് ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?
രണ്ട് മുന്‍ അമീറുമാരില്‍ ഒരാള്‍ എന്റെ പക്ഷം ചേര്‍ന്നു. മറ്റെ ആള്‍ മറുപക്ഷവും. സ്റ്റേജില്‍ വച്ചു ഇരുവരും തമ്മില്‍ തുറന്ന ആശയ സംഘട്ടനം. രംഗം മോശമാവുന്നത് കണ്ട ഞാന്‍ ഉടനെ എഴുന്നേറ്റു പറഞ്ഞു: ഞാന്‍ ചോദ്യം പിന്‍വലിച്ചിരിക്കുന്നു!
ഇത്തരം സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നത് ഒഴിവാക്കാം! പക്ഷെ ജമാഅത്ത് സാഹിത്യ ശേഖരങ്ങളില്‍ മൗദൂദി സാഹിബിന്റെ തഫ്‌ഹീമും തന്‍മീഹാത്തും ഖുതുബാത്തും ഇസ്‌ലാം മതവും ഖുര്‍ആനിലെ നാലു സാങ്കേതിക പദങ്ങളും ഉള്ളേടത്തോളം കാലം വൈരുധ്യങ്ങള്‍ ജമാഅത്തിനെ വേട്ടയാടുന്നത് എങ്ങിനെ ഒഴിവാക്കാനാവും.
വാല്‍ക്കഷ്‌ണം: ജമാഅത്ത് അഭിമുഖീകരിക്കുന്ന പ്രത്യയ ശാസ്‌ത്ര പ്രതിസന്ധിയെക്കുറിച്ചു എസ് ഡി പി ഐയുടെ പ്രമുഖ നേതാവ് പ്രതികരിച്ചതിങ്ങനെ: ഞങ്ങളെ ഇത്തരം യാതൊന്നും വേട്ടയാടുകയില്ല: കാരണം ഞങ്ങള്‍ക്ക് പുസ്‌തകങ്ങളില്ല!
Related posts
മുജാഹിദ് - ജമാഅത്ത് സംവാദം ശ്രദ്ധേയമായി - വര്‍ത്തമാനം ദിനപത്രം Published on Friday, 30 December 2011 00:21
മുജാഹിദ്-ജമാഅത്ത് സംവാദ വിശകലനം ഒരു അനുബന്ധം- പ്രതികരണം - SHABAB WEEKLY 2012 JAN 20
ഇബാദത്ത് എന്ന പദം ഇസ്‌ലാമിലെ പ്രധാന സാങ്കേതിക ശബ്ദമാണ്. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും അതര്‍പ്പിക്കാന്‍ പാടില്ല. അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യല്‍ ശിര്‍ക്കാണ്. അതിനാല്‍ ഇബാദത്തിന്‍റെ അര്‍ത്ഥവും വിവക്‌ഷയും ശരിയായി മനസ്സിലാക്കല്‍ അനിവാര്യമാണ്.
ReplyDeleteഇബാദത്ത് എന്ന പദത്തിന്‍റെ അര്‍ത്ഥം അനുസരണം, ആരാധന, അടിമവേല എന്നിവയാണ്. വിശുദ്ധ ഖുര്‍ആനില്‍ ഈ മൂന്ന് അര്‍ത്ഥത്തിലും ഈ പദംവന്നിട്ടുണ്ട്. അപ്രകാരം തന്നെ ഇവയില്‍ ഏതെങ്കിലും ഒരര്‍ത്ഥത്തില്‍ മാത്രമായും ഇബാദത്ത് എന്ന പദം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അതിനാല്‍ ആരാധനയും നിരുപാധികമായ അനുസരണവും പരമമായ അടിമത്തവും അല്ലാഹുവിന്ന് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളു. പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പ്രാമാണികരായ പണ്ഡിതന്‍മാരുടെ അഭിപ്രായവും അസന്നിഗ്ദമായി വ്യക്തമാക്കുന്ന ഈ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്‌ലാമി അംഗീകരിച്ചത്. എന്നാല്‍ ജമാഅത്തിനെ വിമര്‍ശിക്കാനായി കേരള നദ്‌വതുല്‍ മുജാഹിദീനും അനുബന്ധ സംഘടനകളും ഇബാദത്തിന്‍റെ അര്‍ത്ഥ വിശകലനത്തില്‍ വിചിത്രമായ പല വാദങ്ങളും ഉന്നയിക്കുകയുണ്ടായി. അതവരെ ഗുരുതരമായ അബദ്ധത്തിലും ആശയക്കുഴപ്പത്തിലും വൈരുദ്ധ്യത്തിലും അകപ്പെടുത്തിയിരിക്കുന്നു.
ചില ഉദാഹരണങ്ങളിവിടെ വിശദീകരിക്കാം:
ഒന്ന്: കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരില്‍ പ്രമുഖനായ കെ. ഉമര്‍ മൌലവി എഴുതി: "ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം വെക്കല്‍ ശരിയാകുമോ എന്ന് ഞാന്‍ പരിശോധിക്കുവാന്‍ തുടങ്ങി. വളരെയധികം പണ്ഡിതന്‍മാരുമായി ചര്‍ച്ച ചെയ്തു. വളരെയധികം ഗ്രന്‍ഥങ്ങള്‍ പരിശോധിച്ചു. സര്‍വാംഗീകൃതമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്‌ഷ്‌ണറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപ്പെട്ടു. അനുസരണം എന്ന് ഇബാദത്തിന്ന് അര്‍ത്ഥം വെക്കാന്‍ പറ്റുകയില്ല." (സല്‍സബീല്‍ മെയ്20, 1996, പേജ് 6,7)
ReplyDeleteഉമര്‍ മൌലവി ഒന്നുകില്‍ ലിസാനുല്‍ അറബ് കണ്ടിട്ടില്ല; അല്ലെങ്കില്‍ വായിച്ചിട്ട് മനസ്സിലായിട്ടില്ല. കാരണം ലിസാനുല്‍ അറബ് പരിശോധിക്കുന്ന ആര്‍ക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം പറയാന്‍ പറ്റുകയില്ലെന്ന് ബോധ്യമാവുകയില്ല. ഭാഷാപ്രയോഗമെന്ന നിലക്കും സാങ്കേതിക പ്രയോഗമെന്ന നിലക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം അതില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
അറബി വ്യാകരണ നിയമങ്ങളനുസരിച്ച് ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥം പാടില്ലെന്ന വിചിത്ര വാദമുന്നയിച്ച് ജമാഅത്തിനെ വിമര്‍ശിക്കുന്ന 'ഇബാദത്ത് ഒരു പഠനം' എന്ന കൃതിയില്‍ ഇങ്ങനെ കാണാം. 'അബ്‌ദ്' എന്ന പദം ഇബാദത്തുമായി പ്രത്യക്‌ഷത്തില്‍ ബന്ധം തോന്നാമെങ്കിലും ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥമില്ല. (മുജാഹിദ് പബ്ലിക്കേഷന്‍സ്, പേജ് 19)
ഉമര്‍ മൌലവി എഴുതുന്നു: ഇബാദത്ത് എന്ന പദത്തിന്ന് അടിമത്തം ദാസ്യ വൃത്തി എന്നര്‍ത്ഥമില്ല. (സല്‍സബീല്‍ പുസ്തകം 7, ലക്കം 7, പേജ് 11)
എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പ്രമുഖ പണ്ഡിതന്‍മാരായ ജനാബുമാര്‍ പി. കെ. മൂസ മൌലവി, മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം: "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍, അനുസരിക്കല്‍, വണങ്ങല്‍, അടിമവേല ചെയ്യല്‍, ആരാധിക്കല്‍, പുണ്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്. (വിശുദ്ധ കുര്‍ആന്‍ വിവരണം, രണ്ടാം പകുതി, വാല്യം: 2, 1967, പേജ്: 504)
ഇവിടെ ആര്‍ക്കാണ് ഇബാദത്തിന്‍റെ ഭാഷാര്‍ത്ഥം പോലും അറിയാത്തത്? ഇബാദത്തിന്‍റെ അര്‍ത്ഥമറിയാത്തവര്‍ക്ക് തൌഹീദിന്‍റെ വിവക്‌ഷയും പിഴക്കുമല്ലൊ. അതിനാല്‍ ആരാണ് തൌഹീദിനെ മനസ്സിലാക്കുന്നതില്‍ പിഴച്ചത്? ഉമര്‍ മൌലവിയോ മറ്റു പണ്ഡിതന്‍മാരോ?
രണ്ട്: ഉമര്‍ മൌലവി എഴുതുന്നു: "അല്ലാഹു അല്ലാത്തവര്‍ക്ക് അടിമവേല ചെയ്യല്‍ ശിര്‍ക്കാണെന്ന് ജമാഅത്തെ ഇസ്‌ലാമി വാദിക്കുന്നു. അതും ഇസ്‌ലാമില്‍ ഇല്ലത്ത ഒരു പുതിയ വാദമാണെന്ന് ഞങ്ങള്‍ പറയുന്നു." (സല്‍സബീല്‍ പു. 3, ല.3. പേജ് 40)
ReplyDeleteഇതിന്ന് മുജാഹിദുകളുടെ മുഖപത്രം ഇങ്ങനെ മറുപടി പറയുന്നു: "മനുഷ്യവംശത്തെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും മോചിപ്പിച്ചു കൊണ്ട് അല്ലഹുവിന്‍റെ മാത്രം അടിമത്തം സ്വീകരിക്കുവാന്‍ തയ്യാറാക്കുക എന്നതാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. (അല്‍മനാര്‍ പു. 15, ല, 7. പേജ് 188)
മര്‍ഹൂം കെ എം മൌലവി എഴുതുന്നു: "ഇസ്‌ലാം വന്നപ്പോള്‍ അത് ജനങ്ങളെ മതത്തിലും ഭരണത്തിലും കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ആരാധനയും അടിമത്തവും അര്‍പ്പണവും അല്ലാഹുവിന്ന് മാത്രമാക്കിത്തീര്‍ത്തു. അതില്‍ അവന്ന് യാതൊരു പങ്കുകാരുമില്ല. (അല്‍മുര്‍ശിദ് ഭാഗം 4, പേജ് 302)
യുവ മുജാഹിദുകളുടെ പ്രസാധനാലയമായ യുവത ബുക് ഹൌസ് പ്രസിദ്ധീകരിച്ച അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അര്‍കാനെ അര്‍ബ-അയില്‍ നമസ്‌കാരം അല്ലാഹു അല്ലാത്തവരുടെ അടിമത്തത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ളതാണെന്ന് പ്രഖ്യാപിക്കുന്നു. (പേജ് 72, 73)
ഇവിടെ ആരാണ് തൌഹീദില്‍ പിഴച്ചത്?
രണ്ടിലൊരു വിഭാഗം തൌഹീദില്‍ പിഴച്ചിരിക്കുന്നു എന്ന് വ്യക്തമാണല്ലൊ. ഉമര്‍ മൌലവിക്കും സംഘത്തിനുമാണോ അതോ മര്‍ഹൂം കെ. എം. മൌലവി, അബുല്‍ ഹസന്‍ അലി നദ്‌വി പോലുള്ളവര്‍ക്കാണോ തൌഹീദ് അറിയാത്തത്?
മൂന്ന്: "അല്ലാഹു അല്ലാത്തവരെ അനുസരിക്കലും അല്ലഹു അല്ലാത്തവര്‍ക്ക് അടിമ വേല ചെയ്യലും ശിര്‍ക്കാണെന്ന് ലോകത്ത് ആരും പറഞ്ഞിട്ടില്ല. മൌദൂദി സാഹിബ് കളവ് പറഞ്ഞതാണെന്ന്" ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 8. ല. 6. പേജ് 9)
ReplyDeleteകള്ളം പറഞ്ഞത് മൌദൂദി സാഹിബല്ല; അദ്ദേഹത്തിന്‍റെ മേല്‍ വ്യാജാരോപണം നടത്തിയ ആള്‍ തന്നെയാണ്. "ആരെങ്കിലും അല്ലാഹു അല്ലാത്തവരുടെ അടിമയായാല്‍ അയാല്‍ മുശ്‌രികായിത്തീരുമെന്ന്" ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യയും (അല്‍ഉബൂദിയ്യ പേജ് 112) " അല്ലാഹുവിന്‍റെ കല്‍പനക്കെതിരില്‍ പണ്ഡിതന്‍മാരെയും മറ്റും അനുസരിക്കല്‍ ശിര്‍ക്കാണെന്ന്" ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബും (മജ്‌മൂഅതുത്തൌഹീദിന്നജ്ദിയ്യഃ പേജ് 6, 7) ഉള്‍പ്പെടെയുള്ള പണ്ഡിതന്‍മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ മൌദൂദി സാഹിബിന്‍റെ മേല്‍ വ്യാജമാരോപിക്കാനായി ഉമര്‍ മൌലവി ഉന്നയിച്ച വാദത്തിന്ന് അദ്ദേഹത്തിന്‍റെ പത്രം തന്നെ മറുപടി എഴുതുന്നുണ്ട്. "ഗുലാം അഹ്‌മദ് എന്ന പേരുതന്നെ മുഅ്‌മിനിനു ചേര്‍ന്നതല്ല. കാരണം അഹ്‌മദിന്‍റെ അടിമ എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം. അപ്പോള്‍ ശിര്‍ക്കിന്‍റെ നാമാവാതായ കള്ളപ്രവാചകനാണദ്ദേഹം. " (സല്‍സബീല്‍ പു 2, ല. 10)
നാല്: ഇബാദത്ത് എന്ന പദത്തിന് അനുസരണം എന്ന് അര്‍ത്ഥമേ ഇല്ലെന്നു വാദിച്ച വ്യക്തി തന്നെ എഴുതുന്നു: "നൂറുക്കണക്കിനു സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ഇബാദത്തിന്ന് രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ അനുസരണം എന്നുദ്ദേശിക്കാമെന്നു വെച്ച് എല്ലാ സ്ഥലങ്ങളിലും ആ അര്‍ത്ഥം കൊണ്ട് സായൂജ്യം നേടാനുള്ള വ്യഗ്രതയില്‍ സംഭവിച്ചു പോയതാണിതെല്ലാം. (സല്‍സബീല്‍ 1972 ജൂലൈ 17)
ReplyDeleteഇബാദത്തിന്ന് അനുസരണം എന്ന് ആരും മുമ്പ് അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് എഴുതി വിട്ടവര്‍ തങ്ങള്‍ക്ക് തന്നെ ഇങ്ങനെ മറുപടി എഴുതിയിരിക്കുന്നു: "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നു ഖുര്‍ആന്‍ പറഞ്ഞതിന്ന് അധിക മുഫസ്സിറുകളും "പിശാചിനെ അനുസരിക്കരുതെന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു." (സല്‍സബീല്‍ 20 ജൂലൈ 1972)
ഉമര്‍ മൌലവി തന്നെ "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നതിന്ന് അറബി മലയള ഖുര്‍ആന്‍ പരിഭാഷയില്‍ അനുസരിക്കരുതെന്നാണ് അര്‍ത്ഥം നല്‍കിയത്.
അഞ്ച്: ഇബാദത്തിന്ന് ആരാധന എന്ന് മാത്രമേ അര്‍ത്ഥമുള്ളുവെന്നും അവ്വിധമേ അത് പ്രയോഗിക്കപ്പെട്ടിട്ടുള്ളുവെന്നും വാദിക്കുന്ന മുജാഹിദുകള്‍ക്ക് മറുപടി പറയുന്നത് അവരുടെ പണ്ഡിതന്‍മാര്‍ തന്നെയാണ്. പി. കെ. മൂസ മൌലവി, എ. അലവി മൌലവി, മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്ന് തയ്യറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം. "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍, അനുസരിക്കല്‍, വണങ്ങല്‍, അടിമ വേല ചെയ്യല്‍, ആരാധിക്കല്‍, പുണ്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്. ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക ഗ്രന്‍ഥങ്ങളിലും ആരാധന എന്ന അര്‍ത്ഥത്തിലാണ് മിക്കവാറും ആ പദം ഉപയോഗിക്കപ്പെട്ടു കാണുന്നത്. ചുരുക്കം ചിലപ്പോള്‍ മേല്‍ക്കണ്ട ഏതെങ്കിലും അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാതില്ല. അതിലൊന്നാണ് സൂറത്തുല്‍ മുഅ്‌മിനൂനിലെ 47-ആം ആയത്തില്‍ നാം കണ്ടത്. (വിശുദ്ധ ഖുര്‍ആന്‍ വിവരണം രണ്ടാം പകുതി വല്യം 2. പേജ് 504, നവമ്പര്‍ 1967)
ReplyDeleteആറ്: ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാനായി ഈമാം റാസീ (റ) യുടെ മേല്‍ കള്ളമാരോപിക്കാന്‍ വരെ വിമര്‍ശകന്‍മാര്‍ ധൃഷ്ടരായി. 'ഇബാദത്ത് എന്നതിന്ന് ആരെങ്കിലും അനുസരണം എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്ന പക്‌ഷം അവന്‍ അബദ്ധം പറഞ്ഞു'വെന്ന് ഇമാം റാസി എഴുതുയതായി ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 1, ല.11. പേജ് 32)
ReplyDeleteഎന്നാല്‍ ഇമാം റാസി അങ്ങനെ എഴുതിയിട്ടില്ല. ഇബാദത്തെന്നാല്‍ അനുസരണം (ത്വാഅത്ത്) എന്നാണെന്ന് വാദിക്കാന്‍ പാടില്ലെന്നാണ് റാസീ വ്യക്തമാക്കിയത്. രണ്ടും തമ്മിലുള്ള അന്തരം വ്യക്തമണല്ലോ.
ഏഴ്: മൌദൂദി സാഹിബിന്ന് മുമ്പ് ഇബാദത്തിന്ന് അനുസരണം എന്ന് ആരും അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് വാദിച്ച വ്യക്തി തന്നെ എഴുതുന്നു. "എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇബാദത്തിന്ന് അനുസരണം എന്നര്‍ത്ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്. അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം വലിയ മഹാന്‍ തന്നെ. എന്നാല്‍ ഇപ്പറഞ്ഞത് മഹാ തെറ്റാണ്. (സല്‍സബീല്‍ പു. 2, ല. 8. പേജ് 45, 46)
ReplyDeleteഉമര്‍ മൌലവിയുടെ പ്രസ്താവത്തെ പ്രമുഖ മുജാഹിദ് പണ്ഡിതനും ഗ്രന്‍ഥകാരനും ജാമിഅ നദ്‌വിയ്യ അദ്ധ്യാപകനുമായ അബ്ദുസ്സലാം സുല്ലമി തിരുത്തുന്നു: "പിശാചിന്ന് ഇബാദത്തെടുക്കുക എന്നതിന്‍റെ വിവക്‌ഷ അനുസരണമാണെന്ന് ഇമാം റാസി പ്രസ്താവിക്കുന്നു. (റാസി 21/224) ഭാഷയില്‍ ഈ പദത്തിന് അനുസരണം എന്നര്‍ത്ഥമുണ്ട്. ആരാധിക്കുക എന്ന അര്‍ത്ഥവും ഇവിടെ നല്‍കാവുന്നതാണ്. ഏറ്റവും അനുയോജ്യമായത് ഇമാം റാസീ (റ) നല്‍കുന്ന അര്‍ത്ഥമാണ്." (സൂറത്തു മര്‍യം പരിഭാഷയും വ്യാഖ്യാനവും പേജ് 28)
എട്ട്: അനുസരിക്കപ്പെടുന്നവര്‍ക്ക് അഭൌതികത കല്‍പ്പിച്ചാല്‍ മത്രമേ അനുസരണം ഇബാദത്തും ശിര്‍ക്കുമാവുകയുള്ളുവെന്ന് സമര്‍ത്ഥിക്കാനാണല്ലോ ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് സാഹിബ് "ഇബാദത്ത് വീക്‌ഷണങ്ങളുടെ താരതമ്യം" എന്ന കൃതിയില്‍ ശ്രമിച്ചത്. എന്നാല്‍ ഇലാഹാക്കാതെയും ഇബാദത്തെടുക്കുക എന്ന ഉദ്ദേശമില്ലാതെയും അനുസരിച്ചാലും ശിര്‍ക്കാകുമെന്ന് അബ്ദുസ്സലാം സുല്ലമി സമര്‍ത്ഥിക്കുന്നു. (തൌഹീദ് സമഗ്ര വിശകലനം പേജ് 57, 58)
ReplyDelete......
എഴുതിയാല്‍ തീരില്ല... 9,10,11 .... അങ്ങിനെ പോകും. പോസ്റ്റില്‍ പറഞ്ഞത് ഈ മുജാഹിദുകളുടെ കാര്യത്തില്‍ എത്ര അര്‍ത്ഥപൂര്‍ണം : "പുസ്‌തകങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍". വേട്ടയാടപ്പെടാത്തവരായി അവര്‍ തന്നെ ഉദ്ധരിക്കപ്പെട്ടത് പോലും "SDPI" യെ. സ്വന്തമായി ഒരു ആത്മവിചിന്തനം നടത്തീട്ട് പോരെ മറ്റുള്ളവരെ വിമരിഷിക്കല്‍.
@kamar
ReplyDeleteകുറച്ച് നാള്‍ മുമ്പ് താങ്കള്‍ ഇബാദത്ത് സംബന്ധമായി "ibadath discussion" എന്ന പോസ്റ്റില്‍ സംവദിക്കുകയും, ഞാന്‍ താഴെ പറയും പ്രകാരം Jun 19, 2011 06:04 AM ന് താങ്കളോട് ഇബാദത്ത് സംബന്ധമായി അന്വേഷിക്കുകയുമുണ്ടായി.
"അതാണ് ഞാൻ ഇനിയും അറിയാൻ ആഗ്രഹിക്കുന്നത് “പരമാധികാരിയാക്കിയുള്ള അനുസരണമാണ് ശിര്‍ക്ക് എന്ന ജമാഅത്ത് വാദപ്രകാരം അന്‍ആം 6:121 ല്‍ പരാമര്‍ശിക്കപ്പെട്ട സഹാബികള്‍ക്ക് സംഭവിച്ചേക്കാമായിരുന്ന ആ ശിര്‍ക്ക് എപ്രകാരമായിരുന്നുവെന്ന് താങ്കള്‍ വിവരിക്കുക. ശേഷം അതിന്‍റെ ഇക്കാലത്തെ പ്രായോഗവല്‍ക്കരണം എങ്ങിനെയാണെന്ന് സര്‍ക്കാരിനുള്ള അനുസരണം മുന്‍നിര്‍ത്തി വിശദമാക്കുക.“
മേൽ ഉന്നയിച്ച രണ്ട് കാര്യങ്ങളാണ് ഈ ചർച്ചയിൽ എനിക്ക് പ്രധാനം."
സര്‍ക്കാരിനെ ഒരാള്‍ അനുസരിക്കുമ്പോള്‍ , ആ അനുസരണം സര്‍ക്കാറിനുള്ള ഇബാദത്ത് ആയി മാറുന്നതെപ്പോള്‍ ?? ഇതാണ് ഈ വിഷയത്തില്‍ അറിയേണ്ടത്.