24 July 2011

സഊദി സലഫികളും കേരളത്തിലെ സലഫിസവും

ശബാബ് വാരിക  24 ജൂണ്‍ 2011 മുഖാമുഖം

സഊദി സലഫികളും കേരളത്തിലെ സലഫിസവും
ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും അതിന്റെ നേതൃത്വത്തോടും വീക്ഷണപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധത സുഊദി പണ്ഡിതന്മാരുടെ ഭാഗത്തു നിന്ന്‌ നിരന്തരം ഉണ്ടാകുന്നു എന്നതാണ്‌ നമുക്കിവിടെ കാണാനാകുന്നത്‌. ശൈഖ്‌ ഇബ്‌നുബാസും മുഹമ്മദ്‌ സ്വാലിഹ്‌ ഉസൈമീനും ഉള്‍പ്പെടെയുള്ള സലഫി പണ്ഡിതന്മാരെല്ലാം ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്നവരാണ്‌. സയ്യിദ്‌ മൗദൂദിയും ശഹീദ്‌ ഹസനുല്‍ ബന്നയും സയ്യിദ്‌ ഖുത്വുബും മുഹമ്മദ്‌ ഖുത്വുബും ഖറദാവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെയും പണ്ഡിത ശ്രേഷ്‌ഠരെയും തെരുവുകളില്‍ നിഷ്‌കരുണം കൈകാര്യം ചെയ്യുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ഒരു സലഫിസമാണ്‌ നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തില്‍ കാണാനാവുക.
എന്നാല്‍ ഇതേ വ്യക്തിത്വങ്ങള്‍ക്ക്‌ ലോകത്തിലെ ഏറ്റവും വലിയ അംഗീകാരമായ ഫൈസല്‍ അവാര്‍ഡ്‌ നല്‌കി ആദരിക്കുന്ന സലഫികളാണ്‌ സുഊദി അറേബ്യയിലുള്ളത്‌. ഫൈസല്‍ അവാര്‍ഡിന്‌ അര്‍ഹനായ പ്രഥമ വ്യക്തിത്വം ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനും ഇസ്‌ലാമിന്റെ രാഷ്‌ട്രീയ സാമൂഹിക പ്രതിനിധാനം ലോകത്തെ ബോധ്യപ്പെടുത്താനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്‌ത സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയാണ്‌. അദ്ദേഹത്തിന്റെ പ്രസ്ഥാന ജീവിതത്തിലെ അവസാന നാളുകളിലാണ്‌ പ്രസ്‌തുത അവാര്‍ഡിന്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. (പ്രബോധനം -2011 ഏപ്രില്‍ 23)
ഈ ഉദ്ധരണിയോട്‌ മുസ്‌ലിമിന്റെ പ്രതികരണമെന്താണ്‌?
നിഷാദ്‌ മുഹമ്മദ്‌ മണ്ണാര്‍ക്കാട്‌




സയ്യിദ്‌ മൗദൂദിയോടും സയ്യിദ്‌ ഖുത്വ്‌ബിനോടുമുള്ള വിയോജിപ്പ്‌ വ്യക്തമാക്കിക്കൊണ്ട്‌ മുജാഹിദുകള്‍ ചിലപ്പോള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുണ്ട്‌. മുജാഹിദുകളോടുള്ള വിയോജിപ്പ്‌ അതേ രീതിയില്‍ തന്നെ ജമാഅത്തുകാരും പ്രകടിപ്പിക്കാറുണ്ട്‌. എന്നാല്‍ പ്രബോധനം ലേഖകന്‍ എഴുതിയ പോലെ ജമാഅത്ത്‌-ഇഖ്‌വാന്‍ നേതാക്കളെ ചീത്തവിളിക്കുന്ന ഒരു പ്രസംഗവും `മുസ്‌ലിം' ഇതുവരെ കേട്ടിട്ടില്ല. ഈ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനവും ശ്രദ്ധയില്‍ പെട്ടിട്ടില്ല. സുഊദി അറേബ്യയിലെ സലഫികളുടെ കൂട്ടത്തില്‍ ഇഖ്‌വാനീ നിലപാടുകളെ സൗമ്യമായി അവലോകനം ചെയ്‌തവരും നിശിതമായി വിമര്‍ശിച്ചവരുമുണ്ട്‌. ശൈഖ്‌ റബീഅ്‌ ഹാദീ മദ്‌ഖലി രണ്ടാമത്‌ പറഞ്ഞ വിഭാഗത്തിലെ ഒരു പ്രമുഖനാണ്‌.
സുഊദിയിലെയും ഇന്ത്യയിലെയും സാഹചര്യങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്‌. ജാറംപൂജയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തിലെ സലഫികളെ ഇവിടത്തെ ജമാഅത്തുകാര്‍ `ശ്‌മശാന വിപ്ലവക്കാര്‍' എന്ന്‌ വിളിച്ച്‌ ലേഖനങ്ങളിലും പ്രസംഗങ്ങളിലും അപഹസിച്ചിട്ടുണ്ട്‌. അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കുന്നത്‌ ശിര്‍ക്കാണെന്ന യാഥാര്‍ഥ്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കാന്‍ കേരളത്തിലെ സലഫികള്‍ നടത്തുന്ന ശ്രമങ്ങളെ `മുസ്‌ലിംകളെ കാഫിറാക്കുന്ന' ഏര്‍പ്പാടായി പല ജമാഅത്തുകാരും ചിത്രീകരിച്ചിട്ടുണ്ട്‌. ഇന്ത്യാഗവണ്‍മെന്റിന്റെ ഭരണനിയമങ്ങള്‍ അനുസരിക്കുന്ന മുസ്‌ലിംകള്‍ രാഷ്‌ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കയാണെന്ന്‌ ജമാഅത്ത്‌ ലേഖകര്‍ പലപ്പോഴും എഴുതിയിട്ടുണ്ട്‌.
ഇബാദത്ത്‌ വിഷയത്തില്‍ ജമാഅത്ത്‌ വീക്ഷണങ്ങളോടുള്ള വിയോജിപ്പ്‌ തികച്ചും മാന്യമായും പ്രമാണബദ്ധമായും വ്യക്തമാക്കിക്കൊണ്ട്‌ മര്‍ഹൂം കെ പി മുഹമ്മദ്‌ മൗലവി ഇബാദത്തും ഇത്വാഅത്തും എന്ന ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിശദീകരണത്തെ ജമാഅത്തിന്റെ ഉന്നത നേതാവ്‌ വിശേഷിപ്പിച്ചത്‌ `ഗതികേടിന്റെ കുരങ്ങന്‍കളി' (ഇബാദത്ത്‌ ഒരു സമഗ്രപഠനം- ഒന്നാം പതിപ്പ്‌) എന്നായിരുന്നു. ഇതിനെയൊക്കെ ഏതെങ്കിലും സലഫി പ്രസംഗകനോ എഴുത്തുകാരനോ അല്‌പം നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതിനെ `തെരുവില്‍ ചീത്ത വിളിക്കല്‍' എന്ന്‌ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും ന്യായമില്ല.
എന്നാല്‍ ജമാഅത്ത്‌-ഇഖ്‌വാന്‍ നേതാക്കള്‍ അറബ്‌ നാടുകളിലെ സലഫികളെ ശ്‌മശാന വിപ്ലവക്കാര്‍ എന്നോ രാഷ്‌ട്രീയ ശിര്‍ക്കുകാര്‍ എന്നോ വിശേഷിപ്പിക്കാന്‍ ധാര്‍ഷ്‌ട്യം കാണിക്കാറില്ല. ജമാഅത്തിന്റെ പ്രത്യയശാസ്‌ത്ര പ്രകാരം സുഊദി ഭരണകൂടവും `ത്വാഗൂത്തി'ന്റെ വകുപ്പില്‍ തന്നെയാണ്‌ ഉള്‍പ്പെടുന്നതെങ്കിലും അതവര്‍ തുറന്നുപറയാറില്ല. ഈ കാരണത്താല്‍ സുഊദി സലഫികള്‍ക്ക്‌ ജമാഅത്ത്‌-ഇഖ്‌വാന്‍ നേതാക്കളെ ഖണ്ഡിക്കേണ്ട ആവശ്യം അധികമൊന്നും ഉണ്ടാകാറില്ല.
സുഊദി അറേബ്യയിലെ വിവിധ കമ്മിറ്റികളില്‍ സലഫികള്‍ക്ക്‌ മാത്രമല്ല പ്രാതിനിധ്യമുള്ളത്‌. വിവിധ മദ്‌ഹബുകാരും സലഫികളും ഇഖ്‌വാന്‍ ആശയക്കാരും അവിടത്തെ സമിതികളിലുണ്ടാകും. ഫൈസല്‍ അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റിയും ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാവില്ല. സമകാലിക സമൂഹങ്ങളെ മുമ്പില്‍ കണ്ടുകൊണ്ട്‌ വിവിധ ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച്‌ അനേകം ഗ്രന്ഥങ്ങളെഴുതിയ പണ്ഡിതന്‍ എന്ന നിലയിലായിരിക്കാം സയ്യിദ്‌ മൗദൂദി ഫൈസല്‍ അവാര്‍ഡിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇസ്‌ലാമിലെ അടിസ്ഥാന സാങ്കേതിക പദങ്ങള്‍ക്ക്‌ രാഷ്‌ട്രീയ വ്യാഖ്യാനം നല്‌കിയതിന്റെ പേരില്‍ സയ്യിദ്‌ മൗദൂദിയെ വിമര്‍ശിച്ച പ്രശസ്‌ത പണ്ഡിതന്‍ അബൂഹസന്‍ അലി നദ്‌വിക്കും ഫൈസല്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌ എന്നത്‌ ഇതോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. സലഫികളെ സംബന്ധിച്ചേടത്തോളം അവാര്‍ഡുകളല്ല ഖുര്‍ആനും പ്രാമാണികമായ ഹദീസുകളുമാണ്‌ ശരിയും തെറ്റും തീരുമാനിക്കുന്നതിന്‌ നിദാനം.
കേരളത്തില്‍ സലഫിസം എന്ന ഒരു ഇസമില്ല. മതകാര്യം തീരുമാനിക്കേണ്ടത്‌ ഖുര്‍ആനിന്റെയും പ്രാമാണികമായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന്‌ സച്ചരിതരായ പൂര്‍വികര്‍ നിഷ്‌കര്‍ഷിച്ചിരുന്നതു പോലെ ഇവിടത്തെ ആദര്‍ശപ്രതിബദ്ധതയുള്ള പണ്ഡിതരും നിഷ്‌കര്‍ഷിക്കുന്നു എന്നേയുള്ളൂ. അത്‌ വിഭാഗീയതയുടെയോ സങ്കുചിതത്വത്തിന്റെയോ പ്രശ്‌നമല്ല.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.